ahmedabad flight tragedy
''തെറിച്ചുവീണത് രണ്ട് കെട്ടിടങ്ങൾക്കിടയിലെ മൺതിട്ടയിൽ..."; ആ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ച് വിശ്വാസ് കുമാർ
242 പേരിൽ 241 പേരുടെയും ജീവനെടുത്ത എയർ ഇന്ത്യ AI 171 വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് ആശുപത്രി വിട്ടു

അഹമ്മദാബാദ് | 242 പേരിൽ 241 പേരുടെയും ജീവനെടുത്ത എയർ ഇന്ത്യ AI 171 വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് ആശുപത്രി വിട്ടു. ഒരു മഹാദുരന്തത്തിൽ നിന്ന് താൻ എങ്ങനെ രക്ഷപ്പെട്ടുവെന്നതിനെ കുറിച്ച് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചു. രണ്ട് കെട്ടിടങ്ങൾക്കിടയിലുണ്ടായിരുന്ന മൺതിട്ടയിലേക്ക് തെറിച്ചുവീണതാണ് തന്റെ ജീവൻ രക്ഷപ്പെടുത്തിയതെന്ന് വിശ്വാസ്കുമാർ പറയുന്നു.
ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടൻ തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ എമർജൻസി എക്സിറ്റിന് തൊട്ടടുത്ത 11A സീറ്റിലായിരുന്നു വിശ്വാസ്കുമാർ ഇരുന്നിരുന്നത്. വിമാനം ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച നിമിഷം, ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ സീറ്റ് എമർജൻസി എക്സിറ്റ് വഴി ദൂരേക്ക് തെറിച്ചുവീണു. ഇത് ചെന്ന് പതിച്ചതാകട്ടെ രണ്ട് കെട്ടിടങ്ങൾക്കിടയിലെ മൺതിട്ടയിലും.
“ഞാൻ വീണ സ്ഥലം താഴ്ന്നതായിരുന്നു… ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി. ഒരു നിമിഷം ജീവനെക്കുറിച്ച് ഞാൻ ഭയപ്പെട്ടു. എന്റെ കൺമുന്നിൽ ആളുകൾ മരിക്കുന്നത് ഞാൻ കണ്ടു. വീണത് നിലത്തോട് അടുത്തായിരുന്നതിനാൽ പുറത്തുകടക്കാൻ സാധിച്ചു” – വിശാസ് കുമാർ പറഞ്ഞു. തെറിച്ചുവീണത് ദൂരേക്കായതിനാൽ തീഗോളങ്ങളിൽ കുടുങ്ങാതെ അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ, ദുരന്തത്തിന്റെ വ്യാപ്തിയിൽ ലോകം നടുങ്ങിയപ്പോൾ, പ്രതീക്ഷയുടെ ഒരു നേർത്ത വെളിച്ചം ഉണർന്നു. BJ മെഡിക്കൽ കോളേജ് കാമ്പസിൽ നിന്ന് കറുത്ത പുക ഉയരുന്നതിനിടയിൽ, വിശ്വാസ്കുമാർ രമേഷ് നടന്നു വരുന്ന വീഡിയോ വൈറലായിരുന്നു. വിമാനത്തിനുള്ളിൽ ഒരു സ്ഫോടനം നടന്നിരുന്നെങ്കിൽ 11A സീറ്റിലിരുന്ന രമേഷിന് ഒരു പോറൽ പോലുമില്ലാതെ പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. അദ്ദേഹം വീണ സ്ഥലമാണ് രക്ഷപ്പെടലിന് പ്രധാന കാരണമായത്. മൺതിട്ടയിൽ വീണത് വീഴ്ചയുടെ ആഘാതം കുറച്ചു.
Unbelievable! New video of lone survivor, Viswashkumar Ramesh has emerged, showing him walking out from the crash site.
He is seen wearing a white t-shirt and holding his phone in left hand.#AirIndia #AhmedabadPlaneCrash pic.twitter.com/xV83t2yjGX
— Ishani K (@IshaniKrishnaa) June 16, 2025
ആശുപത്രി വിട്ട വിശ്വാസ് കുമാർ അപകടത്തിൽ മരിച്ച തന്റെ സഹോദരന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്.
ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ദുരന്തത്തിൽ പെട്ടത്. 2011-ൽ വാണിജ്യ സേവനം ആരംഭിച്ചതിന് ശേഷം ഒരു 787 വിമാനം ഇത്രയും വലിയ അപകടത്തിൽപെടുന്നത് ആദ്യമായിട്ടാണ്.