Connect with us

Kerala

കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി മോദി പ്രചാരകര്‍: മന്ത്രി പി രാജീവ്

നിലമ്പൂരില്‍ ശശി തരൂരിനെ അടുപ്പിക്കാതിരുന്നത് ചര്‍ച്ചയാക്കി ഇടതുപക്ഷം

Published

|

Last Updated

തിരുവന്തപുരം | കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി രാജീവ്. ശശി തരൂരിന്റെ മോദി സ്തുതിയെ പരാമര്‍ശിച്ചാണ് മന്ത്രിയുടെ പ്രതികരണം. ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയായി കൂട്ടുകെട്ടും മറുവശത്ത് മോദി പ്രചാരകരുമായി കോണ്‍ഗ്രസ് മാറി. പലകാര്യത്തിലും ഒന്നിച്ചതു പോലെയാണ് എസ് യു സി ഐ നടത്തുന്ന ആശ സമരത്തിലും കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചതെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരില്‍ യൂ ഡി എഫ് മത രാഷ്ട്രവാദികളുമായി കൂട്ടുകെട്ടുണ്ടാക്കി. മത രാഷ്ട്രവാദികളെ വെള്ളപൂശാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായി. മത രാഷ്ട്ര വാദികളുമായി കൂട്ടുകൂടിയതിലൂടെ യു ഡി എഫിന് തിരിച്ചടിയുണ്ടാകും. ലീഗിലെയും കോണ്‍ഗ്രസിലെയും മതനിരപേക്ഷ വോട്ടുകള്‍ എല്‍ ഡി എഫിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ അസാന്നിധ്യം നിശ്ശബ്ദ പ്രചാരണ ദിവസം ചര്‍ച്ചയായി. സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍, പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ താരമുഖമായ ശശി തരൂര്‍ വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയിട്ടും ഒരിക്കല്‍ പോലും നിലമ്പൂരില്‍ പ്രചാരണത്തിന് എത്തിയില്ല. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തതുമുതല്‍ 22 ദിവസമായി നടന്ന ആവേശകരമായ പ്രചാരണത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ പാര്‍ട്ടി ദേശീയ നേതൃത്വമോ സമീപിച്ചിട്ടില്ല. നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി അംഗത്തെ നിലമ്പൂരിലേക്ക് അടുപ്പിക്കേണ്ടെന്ന തീരുമാനം എന്നാണ് വിവരം.

തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ശശി തരൂര്‍ നിലമ്പൂരില്‍ വന്നില്ല എന്നുമാത്രമാണ് കെപി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. തരൂര്‍ പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലമ്പൂരില്‍ അദ്ദേഹത്തെ കണ്ടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. തരൂരിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ സ്ഥാനാര്‍ഥിയോ ഒരിക്കലും സമീപിച്ചിട്ടില്ലെന്ന് തരൂരുമായി അടുത്ത നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട്, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സര്‍വകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ തലവനായി തരൂരിനെ ഉള്‍പ്പെടുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെച്ചൊല്ലി തരൂരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തരൂരുമായി നല്ല ബന്ധം പുലര്‍ത്താത്ത ഹൈക്കമാന്റ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു. തരൂര്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പരസ്യമായി സ്വീകരിച്ചു. ഇതോടെ കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു.

വിദേശപര്യടനം പൂര്‍ത്തിയാക്കി തരൂര്‍ ജൂണ്‍ 10 ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ജൂണ്‍ 12 ന് ലണ്ടനില്‍ ഒരു പരിപാടി ഉണ്ടായിരുന്നിട്ടും നിലമ്പൂരില്‍ പ്രചാരണം നടത്താന്‍ തയ്യാറാണെന്ന് തരൂര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വമോ ആര്യാടന്‍ ഷൗക്കത്തോ തരൂരിനെ ക്ഷണിച്ചിരുന്നെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും നിലമ്പൂരിലേക്ക് പോകുമായിരുന്നു എന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

എന്നാല്‍ മോദിയെ പുകഴ്ത്തുന്ന ശശി തരൂര്‍ തിരിച്ചടിയാകുമെന്നതിനാലാണ് അദ്ദേഹത്തെ നിലമ്പൂരിലേക്ക് അടുപ്പിക്കാതിരുന്നത് എന്നാണ് ഇടതുപക്ഷം പറയുന്നത്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടുവാങ്ങുന്ന യു ഡി എഫിന് മോദിയെ പുകഴ്ത്തുന്ന തരൂര്‍ തലവേദനയാവുമെന്നതിനാലാണ് ഒഴിവാക്കിയതെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുകയും ചെയ്തു.

 

Latest