From the print
ഉദ്യോഗ നിയമനങ്ങളില്‍ അഴിമതി തടയല്‍; ഇന്റര്‍വ്യൂ മാര്‍ക്ക് തരംതിരിച്ച് പകര്‍പ്പ് നല്‍കണം: കമ്മീഷൻ
ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ സ്‌കോര്‍ ഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാര്‍ക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന വിശദീകരണങ്ങള്‍ തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം

തിരുവനന്തപുരം | ഉദ്യോഗ നിയമനങ്ങളിലെ അഴിമതി തടയാന്‍ ഇന്റര്‍വ്യൂകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ പകര്‍പ്പ് നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം ഉത്തരവിട്ടു. ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ സ്‌കോര്‍ ഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാര്‍ക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന വിശദീകരണങ്ങള്‍ തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. കൊട്ടാരക്കര സെന്റ്്ഗ്രിഗോറിയസ് കോളജില്‍ ഓഫീസ് അസ്സി. നിയമനത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചും ഇന്റര്‍വ്യൂ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടും സമര്‍പ്പിച്ച രണ്ടാം അപ്പീല്‍ തീര്‍പ്പാക്കിയാണ് കമ്മീഷന്‍ മുഴുവന്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.
ഓഫീസ് അസ്സി. നിയമനത്തിന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിശ്ചിത നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഓരോ ഉദ്യോഗാര്‍ഥിക്കും അഭിമുഖത്തിലെ ഓരോ ഏരിയയിലും സെഗ്‌മെന്റിലും ലഭിച്ച മാര്‍ക്കുകളുടെ വിഭജിത വിശദാംശവും ഇനം തിരിച്ച മാര്‍ക്കുകളും വ്യക്തമാക്കാത്ത അധികൃത നടപടി തെറ്റാണ്. ഈ പട്ടികയില്‍ നിന്ന് നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി ചട്ടപ്രകാരം നിയമനം നടത്തണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ മാനിക്കുന്നുവെന്ന് കമ്മീഷൻ ഉത്തരവില്‍ പറയുന്നു. മറ്റൊരു കേസില്‍ എം ജി സര്‍വകലാശാലാ അധികൃതര്‍ പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായര്‍ക്ക് അസ്സി. പ്രൊഫ. ജോലി നിഷേധിച്ചത് സ്‌കോര്‍ ഷീറ്റില്‍ വിശദാംശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഇത് അനാസ്ഥയും അഴിമതിക്ക് കൂട്ടുനില്‍ക്കലും തൊഴിലുടമക്ക് ഇഷ്ടമുള്ളവരെ നിയമിക്കാന്‍ വഴിയൊരുക്കലുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്‌കോർ ഷീറ്റിലെ മുഴുവന്‍ കോളങ്ങളും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു.