Connect with us

Kerala

അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്.

Published

|

Last Updated

പത്തനംതിട്ട | അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടര്‍ ശ്രമങ്ങള്‍ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന പേരില്‍ കോന്നി ഡി വൈ എസ് പി, എസ് എച്ച് ഒ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്.

കേസില്‍ കോന്നി സ്വദേശിയായ ബിന്‍സിയെ (41) മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. അഭിഭാഷകനായ ഒന്നാം പ്രതിക്ക്, ബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും കുട്ടിയെ വിധേയമാക്കാന്‍ സഹായിയായി നിന്നുവെന്നതാണ് ബിന്‍സിക്കെതിരായ കുറ്റം. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പ്ലസ് വണ്‍ വെക്കേഷന്‍ കാലയളവില്‍ എറണാകുളത്ത് കോറല്‍ ഹോട്ടലില്‍ എത്തിച്ചും അഭിഭാഷകന്‍ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു.

പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ആദ്യം പരാതി ലഭിച്ചത് കോന്നി പോലീസ് സ്റ്റേഷനിലായിരുന്നു. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണമാണ് പോലീസിനെതിരേയുള്ളത്. പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടേതടക്കമുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡി ഐ ജി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

 

Latest