Connect with us

hate speech case

പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല.

പകരം, തൃക്കാക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എ എ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് പോകുകയായിരുന്നു. അതേസമയം, പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഈ നിയമോപദേശം. ഇതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കാന്‍ കോടതിയെ പോലീസ് സമീപിക്കില്ല.

അനന്തപുരി ഹിന്ദു സമ്മേളനത്തിലാണ് പി സി ജോര്‍ജ് വര്‍ഗീയ വിദ്വേഷം വിളമ്പിയത്. തുടര്‍ന്ന് പോലീസ് പൂഞ്ഞാറിലെ വീട്ടിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്നുതന്നെ ജാമ്യം ലഭിച്ചു. എന്നാല്‍, ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും വര്‍ഗീയ വിദ്വേഷ പ്രസ്താവന നടത്തി. കൊച്ചിയിലെ വെണ്ണല ക്ഷേത്രത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു. ഇതിനാല്‍ ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ജോര്‍ജ് വീണ്ടും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വെണ്ണല വിദ്വേഷ പ്രസംഗ കേസിലും കേസെടുത്തിട്ടുണ്ട്. ഇതില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു.