Connect with us

National

നിപ്പാ: അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക

അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതി.

Published

|

Last Updated

ബെംഗളുരു| കേരളത്തിലെ നിപ്പാ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക. അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം ശക്തമാക്കാനും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യത്തോടെ രണ്ട് കിടക്കകള്‍, ഒരു ഐസിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പിപിഇ കിറ്റുകള്‍, ഓക്സിജന്‍ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ്പാ ആണെന്ന് സംശയിക്കുന്ന കേസ് വന്നാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ബെംഗളുരു എന്‍ഐവിയിലേക്ക് അയക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.