Connect with us

Articles

മന്ത്രിസഭ ജനങ്ങളിലേക്ക്

നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതായിരിക്കണമെന്നതും ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്

Published

|

Last Updated

നവകേരള സദസ്സുകൾക്ക് ഇന്ന് തുടക്കമാവുകയാണ്. വളരെ സവിശേഷമായ ഒരു രാഷ്ട്രീയ – സാമൂഹിക പശ്ചാത്തലത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ എന്തൊക്കെയാണ് എന്നുള്ളതും കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നത് എന്നുള്ളതും കേരള ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസ്സുകൾ. അതേസമയം തന്നെ നവകേരളസൃഷ്ടിയിൽ ജനങ്ങളുടെയാകെ അഭിപ്രായങ്ങൾ ആരായാനും അതുൾക്കൊണ്ടുകൊണ്ട് ആസൂത്രണം നടത്താനും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ചെയ്തത് എന്തൊക്കെ എന്നും ചെയ്യാൻ പോകുന്നത് എന്തൊക്കെ എന്നും ജനങ്ങളെ അറിയിക്കാനുള്ള അവസരമായിക്കൂടിയാണ് നവകേരള സദസ്സുകളെ കാണുന്നത്. ആ നിലക്ക് ജനങ്ങളും സർക്കാറും തമ്മിൽ ഒരു വലിയ പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദികളാണ് നവകേരള സദസ്സുകൾ.
ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ താലൂക്കുതല അദാലത്തുകളും മേഖലാ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. അതിന്റെ അടുത്ത ഘട്ടം കൂടിയാണ് നവകേരള സദസ്സുകൾ. ഓരോ നിയോജക മണ്ഡലത്തിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സദസ്സിൽ ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് നവകേരള നിർമിതിക്ക് അടിത്തറ ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാനം രൂപവത്കൃതമായതിനു ശേഷം 67 വർഷം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ ആറേമുക്കാൽ ദശകങ്ങൾ കൊണ്ട് നമ്മുടെ സമൂഹത്തിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാനവ വിഭവ വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ നമ്മൾ വികസിത രാജ്യങ്ങൾക്കൊപ്പമാണ്. സാക്ഷരത, ജനകീയാസൂത്രണം, അധികാരവികേന്ദ്രീകരണം, സ്ത്രീശാക്തീകരണം എന്നിവയിലെല്ലാം നമ്മൾ രാജ്യത്തിനു മാതൃകയാണ്. ദാരിദ്ര്യനിർമാർജനത്തിന്റെ കാര്യത്തിലും നമ്മൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ നാല് ദശകങ്ങളിൽ തന്നെ കേരളത്തിന്റെ ദാരിദ്ര്യനിരക്ക് 40 ശതമാനത്തിൽ നിന്നും 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങൾ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല.

എന്നാൽ, ഈ നേട്ടങ്ങളിൽ അഭിരമിച്ച് വിശ്രമിക്കേണ്ട വേളയിലല്ല നാം ഇപ്പോൾ എത്തിനിൽക്കുന്നത്. നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതായിരിക്കണമെന്നതും ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് നവകേരള സദസ്സുകൾ.
കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ന് ദേശീയ ശരാശരിയെക്കാൾ ഉയർന്നുനിൽക്കുകയാണ്. കൊവിഡ് മഹാമാരി ഉയർത്തിയ സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021-22 ൽ കേരളത്തിന്റെ സമ്പദ്ഘടന 12 ശതമാനം വളർച്ച കൈവരിച്ചിരിക്കുകയാണ്. കാർഷിക മേഖലയിൽ ഉൾപ്പെടെ നാല് ശതമാനത്തിനു മുകളിൽ വളർച്ച കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായ സൗഹൃദ നയങ്ങളുടെ ഫലമായി വ്യവസായ മേഖലയിലും പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,39,000 ത്തിലധികം സംരംഭങ്ങളാണ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സേവന മേഖലയിലും ഗണ്യമായ വളർച്ചയാണ് – 17 ശതമാനത്തിലധികം – ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളർച്ചയിൽ എന്നതുപോലെ തന്നെ സാമൂഹികനീതിയിലും സുസ്ഥിരതയിലും ഊന്നുന്നതാണ് നവകേരള സങ്കൽപ്പം. അതിദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേന്മയുള്ള പൊതു-ഉന്നതവിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസനം, ഉത്പാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ, എല്ലാവർക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം, കാർഷികഭൂമിയുടെ വീണ്ടെടുക്കൽ, കൂടുതൽ കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള സങ്കൽപ്പത്തിന്റെ ഭാഗമായി നമുക്കുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്.
അങ്ങനെ നാളിതുവരെ കേരളം ആർജിച്ച നേട്ടങ്ങളിൽ ഊന്നിക്കൊണ്ട് പുതിയ കാലത്തിനനുസൃതമായി നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും പുതുക്കിപ്പണിയുകയാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുകയും അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ നമ്മുടെ സമ്പദ്ഘടനയെയും സമൂഹത്തെയും സ്വയംവിമർശനപരമായി വിലയിരുത്തുകയാണ്. പ്രൊഡക്ടീവ് ഇക്കണോമി എന്ന നിലയിലേക്ക് കേരളം വളരണമെങ്കിൽ അറിവിനെ ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തിപ്പിക്കുന്ന ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നാം മാറേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടലുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ഉണ്ടാവുക.

ഒരിക്കലും നടക്കില്ല എന്നു പലരും കരുതിയ പലതും നമ്മൾ നടത്തിയെടുത്തു. ഗെയിൽ പൈപ‌്ലൈൻ തൊട്ട് വിഴിഞ്ഞം തുറമുഖം വരെയായി എത്രയെത്ര ദൃഷ്ടാന്തങ്ങൾ. അടിസ്ഥാനസൗകര്യ വികസനത്തിൽ മാത്രമല്ല, ക്ഷേമ ഇടപെടലുകളുടെ കാര്യത്തിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

60 ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് സാമൂഹികക്ഷേമ പെൻഷൻ, നാല് ലക്ഷത്തോളം വീടുകൾ, മൂന്ന് ലക്ഷത്തിലധികം പട്ടയങ്ങൾ, 43 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ്, അതിദാരിദ്ര്യ നിർമാർജനം എന്നിവയെല്ലാം നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളിൽ നിന്നുകൊണ്ടാണ്. അവയുടെ മധ്യത്തിലും നമ്മൾ അടങ്ങാത്ത ഇച്ഛാശക്തിയോടെ നീങ്ങി. ഒന്നും ഒന്നിനും തടസ്സമല്ല എന്നുറപ്പാക്കിക്കൊണ്ട് പുതിയ വഴികൾ വെട്ടി നാം മുന്നേറി.

ആ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണം? അത് അധികാര കേന്ദ്രങ്ങളല്ല, ജനമനസ്സുകളാണു നിശ്ചയിക്കേണ്ടത്. ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞേ ഈ സർക്കാർ പ്രവർത്തിക്കൂ. അതുകൊണ്ടുതന്നെ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണ്. ജനങ്ങളാണ് നിർദേശിക്കേണ്ടവർ, ഞങ്ങൾ നിറവേറ്റേണ്ടവർ മാത്രമാണ് എന്ന ഉത്തമമായ ബോധ്യത്തോടെ.

Latest