Connect with us

National

ബെംഗളുരുവില്‍ നൂറ് കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങി; പണം നഷ്ടമായത് ആയിരത്തോളം പേര്‍ക്ക്

ആരാധനാലയങ്ങള്‍ വഴിയും റസിഡന്‍സ് അസോസിയേഷനുകള്‍ വഴിയുമാണ് ടോമിയും ഷൈനിയും ആളുകളെ ചേര്‍ത്തിരുന്നത്

Published

|

Last Updated

ബെംഗളുരു  | കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ വി ടോമിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ഇവര്‍100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അറിയുന്നത്. മലയാളികള്‍ ഉള്‍പ്പടെ ആയിരത്തോളം പേര്‍ക്ക് പണം നഷ്ടമായി.

ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട് ഫണ്ട്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഇരുപത് വര്‍ഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവര്‍ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്‌ലാറ്റടക്കം വില്‍പ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്.265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നല്‍കിയത്. കേസെടുത്ത രാമമൂര്‍ത്തി നഗര്‍ പോലീസ് പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളില്‍ 1300ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കും.

ആരാധനാലയങ്ങള്‍ വഴിയും റസിഡന്‍സ് അസോസിയേഷനുകള്‍ വഴിയുമാണ് ടോമിയും ഷൈനിയും ആളുകളെ ചേര്‍ത്തിരുന്നത്. 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ബേങ്ക് പലിശയേക്കാള്‍ കൂടുതല്‍ പലിശ നല്‍കിയാണ് ഇവര്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്.

 

Latest