Connect with us

degree checking

എല്ലാ സർക്കാർ ജീവനക്കാരുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കുവൈത്ത്

വ്യാജ സര്‍വകലാശാല ബിരുദ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനാലാണ്‌ നടപടി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ സര്‍ക്കാര്‍ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ സര്‍വകലാശാല ബിരുദ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനാലാണ്‌ നടപടി. സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സർവീസ് കാലം പരിഗണിക്കാതെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.

60 കഴിഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂനിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കിയവരും പരിശോധനയുടെ പരിധിയിൽ വരും. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പുറമെ, എൻജിനീയറിംഗ് പോലുള്ള ബിരുദധാരികകൾക്ക് പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തും. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും പരീക്ഷകൾ നടത്തുക. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 142 സ്വദേശികളിൽ നിന്ന്  ഈജിപ്ഷ്യന്‍ സര്‍വകലാശാലകളുടെ പേരിൽ നേടിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു.

ഈജിപ്തിലെ കുവൈത്ത് സാംസ്‌കാരിക ഓഫീസിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് ഇവര്‍ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഈജിപഷ്യൻ പൗരനാണ് 500 ദിനാർ വീതം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്താന്‍ ഇവരെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു.

ഇബ്രാഹിം വെണ്ണിയോട്