IPL
ജഡേജയുടെ കൂറ്റനടിയിൽ നാടകാന്തം ചെന്നൈ
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ രണ്ട് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.
അബുദാബി | കരുത്തര്‍ ഏറ്റുമുട്ടിയ ഐ പി എല്‍ 38ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ വെല്ലുവിളി രവീന്ദ്ര ജഡേജയുടെ കൂറ്റനടിയിൽ അവസാന നിമിഷം മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പ്രസീത് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 22 റൺസാണ് ജഡേജ എടുത്തത്. ഇതാണ് വിജയവഴിയിലേക്ക് ചെന്നൈയെ എത്തിച്ചത്. അതിന് ശേഷം സുനില്‍ നരെയ്ൻ എറിഞ്ഞ അവസാന ഓവറിൽ സാം കറന്റെയും ജഡേജയുടെയും അടക്കം രണ്ട് വിക്കറ്റ് വീഴ്ത്തി ചെന്നൈയെ മുൾമുനയിൽ നിർത്തിയിരുന്നു കൊൽക്കത്ത. എന്നാൽ അവസാന ബോളിൽ ദീപക് ചാഹർ ഒരു റൺസെടുത്ത് ചെന്നൈ വിജയിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സാണ് കൊല്‍ക്കത്തയെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ രണ്ട് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.
ചെന്നൈ ബാറ്റിംഗ് നിരയില്‍ ഓപണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡു പ്ലിസിയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സെടുത്തു. ഗെയ്ക്വാദ് 40ഉം ഡുപ്ലിസി 44ഉം റണ്‍സാണെടുത്തത്. മുഈന്‍ അലി 32ഉം അംബാട്ടി റായിഡു ഒമ്പതും സുരേഷ് റെയ്‌ന 11ഉം മഹേന്ദ്ര സിംഗ് ധോണി ഒന്നും രവീന്ദ്ര ജഡേജ 22ഉം സാം കറന്‍ നാലും ശർദുൽ ഠാക്കൂർ മൂന്നും ദീപക് ചാഹർ ഒന്നും റണ്‍സെടുത്തു. കൊല്‍ക്കത്ത ബോളിംഗ് നിരയില്‍ നരെയ്ൻ മൂന്നും പ്രസീധ് കൃഷ്ണ, ലോക്കീ ഫെര്‍ഗൂസന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു.
കൊൽക്കത്ത ബാറ്റിംഗ് നിരയിൽ 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്കോറർ. വെങ്കടേഷ് അയ്യര്‍ 18ഉം ആന്ദ്രെ റസ്സല്‍ 20ഉം റണ്‍സെടുത്തു. നിതിഷ് റാണെ പുറത്താകെ 37 റണ്‍സെടുത്തു. ദിനേഷ് കാർത്തിക് 26 റൺസെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചെന്നൈയുടെ ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡും രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.