Editorial
കേരളം രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക്
സംസ്ഥാനത്തെ പ്രധാന നദികളിലെ പല ഭാഗങ്ങളും ഇതിനകം തന്നെ മണല്‍പ്പരപ്പുകളായി മാറിക്കഴിഞ്ഞു. തോടുകള്‍ നേരത്തേ തന്നെ വറ്റിവരണ്ടു. വേനൽക്കാലം ഇനിയും രണ്ട് മാസത്തിലേറെ അവശേഷിച്ചിരിക്കെ, വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

ആശങ്കാജനകമാണ് കേരളത്തിലെ ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ മുന്നറിയിപ്പ്. തീക്ഷ്ണമായ ജലക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ജലത്തിനു വേണ്ടി ജനം തെരുവിലിറങ്ങുന്ന സ്ഥിതിവിശേഷം പോലുമുണ്ടായേക്കാമെന്നാണ് കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഫെബ്രുവരിയോടെ തന്നെ അനുഭവപ്പെടുന്ന അത്യുഷ്ണവും വറ്റിവരളുന്ന ജലസ്രോതസ്സുകളും വിദഗ്ധ നിരീക്ഷണത്തെ സാധൂകരിക്കുന്നു. സംസ്ഥാനത്തെ പ്രധാന നദികളിലെ പല ഭാഗങ്ങളും ഇതിനകം തന്നെ മണല്‍പ്പരപ്പുകളായി മാറിക്കഴിഞ്ഞു. തോടുകള്‍ നേരത്തേ തന്നെ വറ്റിവരണ്ടു. വേനൽക്കാലം ഇനിയും രണ്ട് മാസത്തിലേറെ അവശേഷിച്ചിരിക്കെ, വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
ജലസ്രോതസ്സുകള്‍ കൊണ്ട് അനുഗൃഹീതമായ സംസ്ഥാനമെന്നാണ് കേരളം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളുമുണ്ട് സംസ്ഥാനത്ത്. നിരവധി കായലുകളും ഉള്‍നാടന്‍ ചിറകളും കുളങ്ങളും കൊണ്ട് അനുഗൃഹീതവുമാണ് സംസ്ഥാനം. തെക്കുവടക്കന്‍ കാലവര്‍ഷത്തിലൂടെയും (ജൂണ്‍-സെപ്തംബര്‍) വടക്കു കിഴക്കന്‍ കാലവര്‍ഷത്തിലൂടെയും (ഒക്ടോബര്‍-ഡിസംബര്‍) മികച്ച തോതില്‍ മഴയും ലഭിച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി മഴ ലഭിക്കാറുണ്ടായിരുന്നു സംസ്ഥാനത്ത്. ഇതൊക്കെയാണെങ്കിലും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഇവിടെ നേരത്തേയുള്ള പ്രതിഭാസമാണ്. ജലം ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്തി ഭൂജലപോഷണം നടത്തേണ്ട വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും നെല്‍വയലുകളും കുളങ്ങളും കായലുകളും നികത്തപ്പെട്ടതും നഗരവത്കരണത്തിന്റെ ഫലമായി കെട്ടിടങ്ങളുടെയും റോഡുകളുടെയും എണ്ണത്തിലുണ്ടായ വന്‍വര്‍ധനവും കുഴല്‍ കിണറുകളുമാണ് ജലക്ഷാമത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനവും വലിയൊരു ഘടകമാണ്. അന്തരീക്ഷ താപനിലയിലെ വര്‍ധനവും ആഗോള തലത്തില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എങ്കിലും അത് ഭാവിയിലെപ്പോഴോ അനുഭവപ്പെടാന്‍ സാധ്യതയുള്ള ഒരു പ്രതിഭാസമായാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനകം തന്നെ ആഗോളതലത്തില്‍ അതെല്ലായിടത്തും അനുഭവപ്പെട്ടു കഴിഞ്ഞു. ഭീഷണമാം വിധം കേരളത്തിലും അനുഭവപ്പെടുന്നു ഈ മാറ്റവും അതിന്റെ ഭാഗമായുള്ള അത്യുഷ്ണവും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചില ദിവസങ്ങളില്‍ ഉയരുന്നത്.
മഴപ്പെയ്ത്തിന്റെ രീതിയില്‍ വന്ന മാറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിലൊന്ന്. മിതമായ തോതില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴയായിരുന്നു മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നത്. മഴവെള്ളത്തിന്റെ ഗണ്യമായൊരു ഭാഗം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായകമാണ് ഈ മഴപ്പെയ്ത്ത്. ഇന്ന് പലപ്പോഴും അതിതീവ്രമായ മഴപ്പെയ്ത്താണ് അനുഭവപ്പെടുന്നത്. ഒരുമാസം കൊണ്ട് ലഭിക്കേണ്ട മഴ ഒരാഴ്ച കൊണ്ടും ഒരു ദിവസത്തില്‍ കിട്ടേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലും പെയ്തു തീരുന്നു. ഭൂമിയില്‍ ആഴ്ന്നിറങ്ങാതെ മഴവെള്ളം അപ്പാടെ തോടുകളിലേക്കും നദികളിലേക്കും ഒഴുകിപ്പോകാന്‍ ഇടയാക്കുന്നുവെന്നതാണ് ഇതിന്റെ അനന്തര ഫലം. കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വെള്ളം താഴുന്നതിന്റെ പിന്നിലെ ഒരു ഘടകമിതാണ്. മാത്രമല്ല, മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിക്കുകയും ഉരുള്‍പൊട്ടലുകള്‍ക്കിടയാക്കുകയും ചെയ്യുന്നു അതി തീവ്രമഴ. ഒരു പരിധിക്കപ്പുറത്തുള്ള തീവ്രമഴയെ താങ്ങാന്‍ കെല്‍പ്പുള്ളതല്ല കേരളത്തിലെ മലയോര പ്രദേശങ്ങളിലെ ഭൂപ്രകൃതി. 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങള്‍ അതിതീവ്ര മഴയെ തുടര്‍ന്നായിരുന്നു. പ്രാദേശികതലത്തില്‍ ജലമാനേജ്‌മെന്റ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, ജലവിതരണ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക, ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, മഴവെള്ള സംഭരണികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കുടിവെള്ള ക്ഷാമത്തിന് വിദഗ്ധര്‍ മുന്‍വെക്കുന്നത്. സംരക്ഷണ ഭിത്തി നിര്‍മിച്ചും മറ്റു മാര്‍ഗേണയും മഴവെള്ളത്തിന്റെ കുത്തൊഴുക്കും അതുവഴിയുണ്ടാകുന്ന മണ്ണൊലിപ്പും നിയന്ത്രിക്കുകയും പരമാവധി അത് ഭൂമിയിലേക്ക് ഇറങ്ങാന്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്യേണ്ടതുണ്ട്.
2030 ആകുമ്പോഴേക്ക് ഉപയോഗ്യമായ ജലത്തിന്റെ ആവശ്യകതക്കും ലഭ്യതക്കുമിടയില്‍ 40 ശതമാനത്തിന്റെ കമ്മി അനുഭവപ്പെടുമെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തല്‍. ഈ പ്രതിഭാസത്തില്‍ നിന്ന് കേരളം മുക്തമായിരിക്കില്ലെന്ന തിരിച്ചറിവ് ഭരണകൂടത്തിനും പൗരന്മാര്‍ക്കും വേണ്ടതുണ്ട്. സംസ്ഥാനത്ത് നേരത്തേ ശുദ്ധജലാവശ്യത്തിന് വിനിയോഗിച്ചിരുന്ന പല ജലസ്രോതസ്സുകളും കുടിവെള്ളത്തിന് പറ്റാത്ത വിധം മലിനമാണിന്ന്. 2017ല്‍ പുറത്തുവന്ന സാക്ഷരതാ മിഷന്റെ റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 73 ശതമാനവും മലിനമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ജലം മലിനമാക്കുന്നതിന്റെ പ്രധാന ഘടകമെന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ജില്ലാ ശുചിത്വ മിഷനുകളുടെ കീഴില്‍ ഹരിത കര്‍മ സേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണതക്ക് കുറവ് വന്നിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞു നില്‍ക്കുന്ന ജലസ്രോതസ്സുകള്‍ ഇപ്പോഴും ദൃശ്യമാണ് സംസ്ഥാനത്തെങ്ങും. ഇതിനെതിരെ ശക്തമായ ബോധവത്കരണവും കര്‍ശന ശിക്ഷാ നടപടികളും ആവശ്യമാണ്. കേരളീയ സമൂഹത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുന്ന ജനദ്രോഹപരവും സ്വന്തം ശവക്കുഴി തോണ്ടുന്നതുമായ പ്രവര്‍ത്തനമാണിതെന്ന ബോധം ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്.