Connect with us

articles

മുഹര്‍റം: മഹത്വത്തിന്റെ മേല്‍വിലാസം

രക്ഷിതാവായ അല്ലാഹുവിന്റെ മാസമെന്ന് മുഹര്‍റത്തെ നബി(സ) തങ്ങള്‍ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

മുഹര്‍റം ആഗതമായിരിക്കുകയാണ്. ഹിജ്റ വര്‍ഷാരംഭം എന്ന സാങ്കേതികത്വത്തിനപ്പുറം എല്ലാ ജനതയിലും മഹത്വത്തിന്റെ മേല്‍വിലാസമടയാളപ്പെടുത്തിയ ദിനരാത്രങ്ങളാണ് മുഹര്‍റത്തിന്റേത്. രക്ഷിതാവായ അല്ലാഹുവിന്റെ മാസമെന്ന് മുഹര്‍റത്തെ നബി(സ) തങ്ങള്‍ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നബി(സ)യുടെ ജനതക്ക് മാത്രമല്ല എല്ലാ സമൂഹങ്ങളിലും മുഹര്‍റം ആദരവിന്റെ അരങ്ങായിരുന്നു. മുഹര്‍റത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം മുഹര്‍റം പത്ത് അഥവാ ആശൂറാഅ് ആണ്. അന്നേ ദിവസം, ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ മക്കയിലെ ഖുറൈശികള്‍ നോമ്പെടുത്തിരുന്നതും കഅ്ബയെ കിസ്്വ കൊണ്ട് അലങ്കരിച്ചിരുന്നതും ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ) മദീനയിലെത്തിയപ്പോള്‍ മുഹര്‍റം പത്തിന് യഹൂദികള്‍ നോമ്പനുഷ്ഠിച്ചിരുന്ന കാര്യം അവിടുത്തെ സദസ്സില്‍ ചര്‍ച്ചയാകുന്നതും ഫത്ഹുല്‍ ബാരിയില്‍ കാണാം. ഖുറൈശികള്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലെത്തിയിട്ട് പോലും സുകൃത വഴിയില്‍ സഞ്ചരിച്ചിരുന്ന പൂര്‍വ പിതാക്കളില്‍ നിന്ന് കൈമാറി കിട്ടിയ നല്ല ആചാരങ്ങളില്‍ മുഹര്‍റത്തിന്റെ മഹത്വം ഇഴുകിച്ചേര്‍ന്നിരുന്നു എന്നത് ആ മഹത്വത്തിന്റെ ആഴം അടയാളപ്പെടുത്തുന്നു.

പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും ചരിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങള്‍ക്കും സ്രഷ്ടാവ് കാലം കുറിച്ചത് ഈ വിശുദ്ധ മാസത്തിലായിരുന്നു എന്നതും അതിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശിച്ചതും ആശൂറാഇന്റെ ദിവസമാണ്. ആകാശവും ഭൂമിയും അര്‍ശും കുര്‍സിയ്യും സൂര്യനും ചന്ദ്രനുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ഈ ദിവസത്തിലാണ്.

ഇബ്റാഹീം(അ) ജനിച്ചതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ഈ ദിവസമാണ്. മൂസ(അ)നെ പിന്തുടര്‍ന്ന ഫറോവയെ കടല്‍ വിഴുങ്ങിയതും ഈസാ(അ) ആകാശാരോഹണം ചെയ്തതും നൂഹ്(അ)ന്റെ കപ്പല്‍ ജൂദീ പര്‍വതത്തിലണഞ്ഞതും സുലൈമാന്‍(അ) മറ്റാര്‍ക്കും മറികടക്കാനാകാത്ത അധികാരത്തിന്റെ അധിപരായതും യൂനുസ്(അ) മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും തുടങ്ങി ഈ ദിവസത്തെ ചരിത്രസംഭവങ്ങള്‍ ധാരാളമുണ്ട്.

ഒരു കാരണവുമില്ലാതെ, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ അനേകം സംഭവങ്ങള്‍ക്ക് ഈ ഒരു ദിനം തിരഞ്ഞെടുക്കപ്പെടില്ല എന്നതില്‍ സംശയമില്ല. ആശൂറാഇല്‍ നോമ്പനുഷ്ഠിച്ചവന്‍ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്. ആശൂറാഇനൊപ്പം താസൂആഇലും നോമ്പുകാരാകാന്‍ ആഹ്വാനം ചെയ്യുന്ന നബി(സ)യുടെ ഹദീസ് പ്രസിദ്ധമാണ്.

മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങള്‍ പൂര്‍ണമായും വ്രതാനുഷ്ഠാനത്തിനായി മാറ്റിവെക്കാന്‍ പ്രേരിപ്പിക്കുന്നതും ഹദീസില്‍ കാണാം. ചുരുക്കത്തില്‍ മുഹര്‍റം അതി മഹത്തരമാണ്. ആദ്യത്തെ പത്ത് ദിവസങ്ങൾ പ്രത്യേകിച്ചും താസൂആഉം ആശൂറാഉം ശ്രേഷ്ഠതകളാല്‍ സമ്പന്നമാണ്. പ്രാർഥനകളും വ്രതാനുഷ്ഠാനവുമെല്ലാമായി ഈ സുകൃതങ്ങളെ സ്വന്തമാക്കാനാകണം. അതിനായി മനസ്സും ശരീരവും സജ്ജമാക്കുക.
അതോടൊപ്പം ശീഇസം കെട്ടിച്ചമക്കുന്ന ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും വലിച്ചിഴക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

---- facebook comment plugin here -----

Latest