Connect with us

articles

ആഭിചാര നിരോധന നിയമവും സർക്കാറിന്റെ പിന്മാറ്റവും

2013ൽ മഹാരാഷ്ട്രയിലും 2017ൽ കർണാടകയിലും പാസ്സാക്കിയ നിയമത്തിന് സമാനമായാണ് "അന്ധവിശ്വാസവും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബില്ല്' തയ്യാറാക്കിയത്. മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോച്ഛാടനം തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അനാചാരം നടക്കുന്നിടത്ത് തിരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും പോലീസിന് അധികാരം നൽകുന്നുണ്ട് ഈ നിയമത്തിൽ.

Published

|

Last Updated

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ ചരിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയുന്ന ഒന്നാണ്. ഫ്യൂഡലിസ്റ്റ് കാലഘട്ടങ്ങളിലും മധ്യകാലഘട്ടങ്ങളിലുമെല്ലാം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൈവത്തിന്റെ വരദാനമായി കരുതിയവരായിരുന്നു ഭൂരിപക്ഷം പേരും. ഈ അന്ധവിശ്വാസങ്ങളെ ഉയർത്തിക്കാട്ടാൻ ഭരണകൂടങ്ങൾ എന്നും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ആസ്‌ട്രേലിയ അടക്കമുള്ള ഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്ന അനാചാരങ്ങളെക്കാൾ കടുത്തതായിരുന്നു ഇന്ത്യയിലേത്. ഇന്ത്യയിൽ പൗരാണിക കാലഘട്ടം മുതൽ ഇന്ന് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അന്ധവിശ്വാസവും അനാചാരവും രാജ്യത്തെയും ജനങ്ങളെയും എന്നും പിന്നോട്ടാണ് നയിച്ചിട്ടുള്ളത്.

ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും നമ്മുടെ രാജ്യത്തെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പുരോഗമനപ്രസ്ഥാനങ്ങൾ സജീവമായി രംഗത്ത് വന്നിരുന്നു. സ്വാമി വിവേകാനന്ദൻ ഇത്തരത്തിലുള്ള പുരോഗമന നവോത്ഥാന പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയായിരുന്നു. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെക്കാളും പുരോഗമന പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുള്ള പ്രദേശമാണ് കേരളം എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കേരളം അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട് നിറഞ്ഞ ഭ്രാന്താലയമാണെന്നാണ് സ്വാമി വിവേകാനന്ദൻ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ ചലനശേഷിയും സാമൂഹിക പുരോഗതിയും ഉണ്ടായിരുന്ന ഇന്ത്യൻ സമൂഹത്തെ രാജ്യത്തെ കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഹീനമായ ജാതിവ്യവസ്ഥയും വളരെ പിന്നോട്ടടിപ്പിച്ചുവെന്ന് കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറൽ മാർക്‌സ് 1948ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

കടുത്ത അന്ധവിശ്വാസവും അനാചാരവും ഇന്ത്യ മഹാരാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും കൊടികുത്തി വാഴുകയാണ്. ഗുജറാത്ത്, യു പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്ധവിശ്വാസവും അനാചാരവും കൂടുതലെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളെക്കാൾ പതിന്മടങ്ങ് അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം കൊടികുത്തി വാഴുന്നത് കേരളത്തിലാണെന്ന് വിശ്വസിക്കുന്ന ബുദ്ധിജീവികളടക്കം നല്ലൊരു ജനവിഭാഗം നമ്മുടെ രാജ്യത്തുണ്ട്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വഴിനടക്കാനുള്ള അവകാശം മാത്രമല്ല, വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നമ്മുടെ സംസ്ഥാനത്ത് നിഷേധിക്കപ്പെട്ടിരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സമൂഹം ആ കാലഘട്ടത്തിൽ മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നതായി രേഖകളില്ല. വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന പിന്നാക്ക ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം അന്ന് ബാലികേറാമലയായതിൽ അത്ഭുതമില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക- ദളിത് വിഭാഗക്കാർക്ക് മൃഗതുല്യമായ പരിഗണന പോലും പലപ്പോഴും നൽകിയിരുന്നില്ല.

അനാചാരങ്ങളും ദുർമന്ത്രവാദവും ആഭിചാരക്രിയകളുമൊക്കെ നമ്മുടെ നാട്ടിലെ സാധാരണ സംഭവങ്ങൾ മാത്രമായി ഇന്ന് മാറിയിരിക്കുന്നു. ദുർമന്ത്രവാദങ്ങളെ തുടർന്നുളള കൊലപാതകങ്ങൾ നിരന്തരം നടക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ അന്ധവിശ്വാസവും അനാചാരങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളുമെല്ലാം അവസാനിച്ചെന്നാണ് ചില കേന്ദ്രങ്ങൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നത്. നിർഭാഗ്യവശാൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറഞ്ഞില്ലെന്നു മാത്രമല്ല കൂടുതൽ അവ ശക്തിപ്പെടുകയാണ് ചെയ്തത്. ഇതുകൊണ്ടുതന്നെയാണ് കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ആഭിചാര നിരോധ ബില്ലിന് രൂപം നൽകാൻ തീരുമാനിച്ചത്. ഇത്തരമൊരു നിയമം സംസ്ഥാനത്ത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവരാൻ തീരുമാനിച്ചത്.

അന്ധവിശ്വാസവും ആഭിചാരക്രിയകളും മൂലം എത്രയോ ദുർമരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2014ൽ തഴവയിലും പൊന്നാനിയിലും രണ്ട് സ്ത്രീകൾ മന്ത്രവാദ കൊലപാതകങ്ങൾക്ക് ഇരയായി. 2017ൽ തിരുവനന്തപുരം നന്ദൻകോട്ട് ആസ്ട്രൽ പ്രൊജക്്ഷന്റെ പേരിൽ നാല് പേരെ കൊലപ്പെടുത്തി. 2019ൽ നെയ്യാറ്റിൻകരയിൽ അമ്മയും മകളും ദുർമന്ത്രവാദത്തെതുടർന്നുള്ള പീഡനത്തിൽ ജീവനൊടുക്കി. കരുനാഗപ്പള്ളിയിൽ ബാധയൊഴിപ്പിക്കാനായി പട്ടിണിക്കിട്ട് കൊലപാതകം. 2021ൽ പാലക്കാട്ട് ആറ് വയസ്സുകാരനെ ബലിക്ക് എന്ന പേരിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 2022ൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി.

ആഭിചാര പ്രവൃത്തി തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് വിധിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് സർക്കാർ കൊണ്ടുവരാനിരുന്നത്. ആഭിചാരപ്രവൃത്തിയുടെ ഭാഗമായി മരണം സംഭവിച്ചാൽ കൊലക്കുറ്റം ചുമത്താം. 2019 ഒക്‌ടോബറിലാണ് കരട് ബില്ല് തയ്യാറാക്കിയത്. ആറ് വർഷമായിട്ടും ഇത് നിയമമാക്കാനായില്ല. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ ആചാരങ്ങളും അനാചാരങ്ങളും വേർതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് ബില്ല് പൂഴ്ത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മീഷനാണ് ബില്ല് തയ്യാറാക്കിയത്. ഈ ബില്ല് ഭരണഘടനയിലെ തുല്യനീതി സങ്കൽപ്പത്തിനെതിരാണെന്നും മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയർന്നത്. ക്ഷേത്രങ്ങളിലെ കുത്തിയോട്ടം, ശൂലംകുത്തി കാവടി, വില്ലിൻതൂക്കം, മലബാറിലെ തീ തെയ്യങ്ങൾ എന്നിവയെയെല്ലാം വിലക്കേണ്ടിവരുമെന്ന് വന്നതോടെ സർക്കാർ നിർലജ്ജം പിൻവാങ്ങി.

2013ൽ മഹാരാഷ്ട്രയിലും 2017ൽ കർണാടകയിലും പാസ്സാക്കിയ നിയമത്തിന് സമാനമായാണ് “അന്ധവിശ്വാസവും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബില്ല്’ തയ്യാറാക്കിയത്. മന്ത്രവാദം, അക്രമമാർഗങ്ങളിലൂടെയുള്ള പ്രേതോച്ഛാടനം തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അനാചാരം നടക്കുന്നിടത്ത് തിരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും പോലീസിന് അധികാരം നൽകുന്നുണ്ട് ഈ നിയമത്തിൽ.

സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരപ്രവൃത്തികളും അംഗീകരിച്ച് നൽകുകയാണോയെന്ന് കേരള ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാമെന്നുള്ള നിലപാടാണോ സർക്കാറിനുള്ളതെന്ന് കോടതി ചോദിക്കുകയും ചെയ്തു. ആഭിചാരപ്രവൃത്തികൾ നിരോധിക്കാനുള്ള നിയമനിർമാണത്തിൽ നിന്ന് പിന്മാറിയതായി സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിയമനിർമാണത്തിൽ നിന്ന് പിന്മാറിയതായി സർക്കാർ കോടതിയെ അറിയിച്ചത്.

---- facebook comment plugin here -----

Latest