Connect with us

Uae

ഇറാൻ - ഇസ്റാഈൽ സംഘർഷം;യു എ ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ സംവിധാനം സജ്ജമാക്കി

യു എ ഇ വിമാനത്താവളങ്ങളിൽ ഉയർന്ന തയ്യാറെടുപ്പ് നിലനിർത്താൻ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും അത്യാധുനിക സാങ്കേതികവിദ്യകളെയും വിന്യസിക്കും.

Published

|

Last Updated

അബൂദബി| യു എ ഇയിലെ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജ്ജമാക്കി. മേഖലയിൽ വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷം കാരണം നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചത് യാത്രാ റൂട്ടുകളെയും സമയക്രമങ്ങളെയും തടസ്സപ്പെടുത്തിയിട്ടുണ്ട്. വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് യാത്ര തടസ്സപ്പെട്ട് കുടുങ്ങിപ്പോയ യാത്രക്കാർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് ടീമുകളെ നിയോഗിച്ചുകൊണ്ട് യു എ ഇ പ്രവർത്തിക്കും.

രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്രക്കാരുടെ സുഗമമായ സഞ്ചാരം നിലനിർത്താൻ സമഗ്രമായ ബിസിനസ് തുടർച്ചാ പദ്ധതി ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐ സി എ സി പി) വ്യക്തമാക്കി. തടസ്സങ്ങൾ കുറക്കാനും എല്ലാ യാത്രക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രതികരണ പദ്ധതിയുടെ ഭാഗമായി, യു എ ഇ വിമാനത്താവളങ്ങളിൽ ഉയർന്ന തയ്യാറെടുപ്പ് നിലനിർത്താൻ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും അത്യാധുനിക സാങ്കേതികവിദ്യകളെയും വിന്യസിക്കും. ഫീൽഡ് ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാനും എമിഗ്രേഷൻ നടപടിക്രമങ്ങൾ സുഗമമാക്കാനും തടസ്സപ്പെട്ട വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കാൻ  ഏകോപിപ്പിക്കാനും ഈ ടീമുകൾ പ്രവർത്തിക്കും. യാത്രക്കാർക്ക് നിലവിൽ എല്ലാ വിവരങ്ങൾ നൽകുകയും പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. താത്കാലിക താമസ സൗകര്യവും ലോജിസ്റ്റിക് സഹായവും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ, ഇസ്റാഈൽ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സംഘർഷം വർധിച്ചതിനെ തുടർന്ന് വ്യോമാതിർത്തി അടച്ചിരുന്നു. ഇത് വിമാനത്താവളങ്ങളെ ബാധിക്കുന്ന തരത്തിൽ വലിയ തോതിലുള്ള വിമാന റദ്ദാക്കലുകളും വഴിതിരിച്ചുവിടലുകളും സൃഷ്ടിച്ചു. യു എ ഇ വിമാനത്താവളങ്ങളിലെ സേവന നിലവാരം സംരക്ഷിക്കാനും സമീപകാല പ്രാദേശിക സംഭവവികാസങ്ങളുടെ ആഘാതം നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ പറഞ്ഞു.