Connect with us

International

വിശന്നെത്തിയ 59 ഫലസ്തീനികളെ കൂടി വെടിവെച്ച് കൊന്ന് ഇസ്‌റാഈല്‍

24 മണിക്കൂറിനിടെ അധിനിവേശ സേന കൊന്നുതള്ളിയത് 115 പട്ടിണിപ്പാവങ്ങളെ

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയില്‍ 24 മണിക്കൂറിനിടെ ഭക്ഷണം തേടിയെത്തിയ 115 പട്ടിണിപ്പാവങ്ങളെ വെടിവെച്ച് കൊന്ന് അധിനിവേശ സേന. ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന ഏറ്റവും ഒടുവില്‍ നടത്തിയ വെടിവെപ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ട്രക്കുകളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്രാഈലി ടാങ്കുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപോര്‍ര്‍ട്ട് ചെയ്തു. 221 പേര്‍ക്ക് പരുക്കേറ്റെന്നും 20 പേരുടെ നില ഗുരുതരമാണെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയുണ്ടായ വെടിവെപ്പില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇസ്രാഈലി ടാങ്കുകള്‍, ഹെവി മെഷീന്‍ ഗണ്ണുകള്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുപോയത്.

കടുത്ത ഉപരോധത്തില്‍ ആഗോള വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ മാസം അവസാനമാണ് ഗസ്സയില്‍ നേരിയ തോതിലെങ്കിലും സഹായവിതരണം പുനരാരംഭിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായത്. പിന്നീട് സഹായ കേന്ദ്രങ്ങളിലെത്തുന്നവരെ പലപ്പോഴായി വെടിവെച്ച് കൊല്ലുകയായിരുന്നു. സഹായ കേന്ദ്രങ്ങളില്‍ മാത്രം നടന്ന ആക്രമണങ്ങളില്‍ നാല് ആഴ്ചക്കിടെ 350ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച ഖാന്‍ യൂനിസിന് തെക്കുള്ള റഫയിലും സഹായകേന്ദ്രത്തില്‍ ഇസ്‌റാഈല്‍ വെടിവെപ്പുണ്ടായിരുന്നു. 38 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയുടെ വിവിധ ഇടങ്ങളില്‍ നടന്ന വെടിവെപ്പിലും വ്യോമാക്രമണത്തിലും 14 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Latest