Connect with us

Kerala

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിച്ച സംഭവം; ജില്ലാ പോലീസ് മേധാവിക്കടക്കം വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

. ജില്ലാ പോലീസ് മേധാവി വി ജി വിനോദ്കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പിയായിരുന്ന എസ് നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ പ്രവീണ്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ഉള്ളതായാണ് സൂചന.

Published

|

Last Updated

പത്തനംതിട്ട |  ഹൈക്കോടതി അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്സോ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയടക്കം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡിഐജി അജിതാ ബീഗം സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര വകുപ്പിന് നല്‍കി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ്കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പിയായിരുന്ന എസ് നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ പ്രവീണ്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ഉള്ളതായാണ് സൂചന. ഇതേ സംഭവത്തില്‍ നേരത്തെ കോന്നി ഡിവൈഎസ്എ സ്പി, എസ്എ ച്ച ഒ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുക്കാന്‍ വൈകി എന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായിരുന്ന തോട്ടത്തില്‍ നൗഷാദ് കുറ്റാരോപിതനായ പോക്സോ കേസില്‍ പോലീസ് വഴിവിട്ടു സഹായം നല്‍കിയിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സുപ്രീം കോടതിയില്‍ വരെ എത്താന്‍ പോലീസ് ഇയാള്‍ക്ക് അവസരമൊരുക്കി. ഒരു തവണ കസ്റ്റഡിയില്‍ എടുത്ത അഭിഭാഷകനെ മുകളില്‍ നിന്നുളള നിര്‍ദേശ പ്രകാരം ആറന്മുളയില്‍ നിന്നുള്ള പോലീസുകാര്‍ വീട്ടില്‍ വിട്ടിട്ടു പോരികയായിരുന്നു.

അഭിഭാഷകനെതിരെ പീഡനം സംബന്ധിച്ച് അതിജീവതയുടെ പിതാവ് 2024 ഓഗസ്റ്റ് 29 ന് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. എസ്പി ഇത് കോന്നി പോലീസിന് കൈമാറി. കോന്നി എസ്എച്ച്ഒ പെണ്‍കുട്ടിയുടെ മൊഴി എടുത്തെങ്കിലും പീഡന പരാതി നിഷേധിച്ചു. ഇത് പെണ്‍കുട്ടിയുടെ സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിയ എസ്എച്ച്ഒ ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ക്ക് റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ട്. സിഡബ്ല്യുസിയില്‍ നിന്ന് ഇതിന് മറുപടി കിട്ടിയില്ല. രണ്ടു തവണ എസ്എച്ച്ഒ ഓര്മപ്പെടുത്തല്‍ ഇ മെയില്‍ അയയ്ക്കുകയും ചെയ്തു. സിഡബ്ല്യുസിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം സി ഡ ബ്ലയു സി ചെയര്‍മാന്‍ എന്‍. രാജീവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഡിസംബര്‍ മൂന്നിന് ഇതേ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിളിച്ച് അഭിഭാഷകന്‍ പീഡിപ്പിച്ചുവെന്ന് അറിയിച്ചു. ഈ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോന്നി എസ്എച്ച്ഒ യെ അറിയിച്ചത് 10 ദിവസം വൈകി 13 നാണ്. ഇതിനിടെ ആരോപണ വിധേയനായ നൗഷാദും ഭാര്യയും സിഡബ്ല്യുസി ചെയര്‍പേഴ്സന്റെ ഓഫീസിലെത്തി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപം ഉണ്ട്. 13 നു ലഭിച്ച പരാതിയില്‍ കോന്നി എസ്എച്ച്ഒ മൊഴിയെടുത്തു. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ 14 ന് തന്നെ സീറോ എഫ്ഐആറിട്ട് ആറന്മുളയ്ക്ക് കൈമാറി. രണ്ടു ദിവസം കൈയില്‍ വച്ച് താമസിപ്പിച്ച ശേഷം 16 നാണ് ആറന്മുള എസ്എച്ച്ഒ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 22 വരെ പ്രതി നൗഷാദ് കൊച്ചിയിലെ അയാളുടെ വീട്ടിലുണ്ടായിരുന്നു. ആറന്മുളയില്‍ നിന്ന് പോയ മൂന്നു പോലീസുകാര്‍ ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍, വിട്ടിട്ടു പോരാന്‍ ഉന്നത പോലീസ് അധികാരികള്‍ തന്നെ നിര്‍ദേശം നല്‍കിയെന്നും പറയുന്നു.

ഹൈക്കോടതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ സുപ്രീംകോടതി ഇയാളുടെ അറസ്റ്റ് തടഞ്ഞു പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇതു വരെ അന്തിമവിധി വന്നില്ല. ഇതിനിടെ തങ്ങള്‍ക്കെതിരേയുള്ള ആരോപണത്തിനിനെതിരേ സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് പോലീസ് സിഡബ്ല്യുസി ചെയര്‍മാനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പാര്‍ട്ടിക്കുളളില്‍ തന്നെ പ്രശ്നമായി. ഇതോടെയാണ് ഡിഐജി ഓഫീസില്‍ പൂഴ്ത്തിയിരുന്ന എസ്പിക്കും മറ്റ് രണ്ടു പേര്‍ക്കും എതിരായ റിപ്പോര്‍ട്ട് പുറത്തു വന്നത്.കുറ്റാരോപിതനായ അഭിഭാഷകനെ വിട്ടയച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.

---- facebook comment plugin here -----

Latest