book review
പ്രത്യാശാനിർഭരമായ കഥാഖ്യാനങ്ങൾ
നേരിയ വിഷാദപ്പടർച്ചയിൽ രോഗത്തിൽ നിന്നും മരണത്തിലേക്ക്, ചുവപ്പിൽ നിന്നും കറുപ്പിലേക്ക് അവയുടെ സംക്രമണകാലം വ്യഥയിലേക്കും വ്യർഥതയിലേക്കും വായനക്കാരനെ നയിക്കുന്നു.

നജഹുസൈന്റെ സയനോര എന്ന രചന തികച്ചും വ്യത്യസ്തമായ വായനാനുഭവം നൽകുന്ന വിശേഷപ്പെട്ട സൃഷ്ടിയാണ്.ഈ പുസ്തകത്തിലെ കഥകളിലൊന്നു പോലും ഉയിർപ്പിന്റെ ആഹ്വാനങ്ങളില്ല, ആൾക്കൂട്ട ഗാഥകൾ ഇല്ല, പ്രത്യയശാസ്ത്രങ്ങളുടെ നരച്ച പിരിമുറുക്കങ്ങളില്ല ആൾക്കൂട്ട ഗാഥകളും ഇല്ല. അതുകൊണ്ട് തന്നെ ഇതിൽനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു ഏറ്റു പറഞ്ഞു മുഴങ്ങുന്ന പ്രചാരണ പ്രഘോഷങ്ങളും ഇല്ല. വാക്കുകളിൽ നേരിയ വിഷാദങ്ങളും നെടുവീർപ്പുകളും എന്നാൽ പ്രത്യാശാനിർഭരവുമായ ചലനങ്ങളുണ്ട്. അവ ഇലയിൽ നിന്നും വേരുകളിലേക്ക് പോകുന്നതിനുള്ള ജീവിതത്തിന്റെ വഴികളെ കാട്ടിത്തരുന്നുണ്ട്. അതിന്റെ യാത്രയിൽ ചില മൗനങ്ങൾ പുറന്തോട് പൊട്ടി നമ്മോട് സംവദിക്കും. അതിൽ ആഹ്ലാദമുണ്ട്, പൂവിരിയുന്ന നിശബ്ദതയുടെ ധ്യാനമുണ്ട്, വെയിലിൽ മഴ പൊഴിയുന്ന സംഗീത രസമുണ്ട്, കരച്ചിലിനപ്പുറം വാക്കിന്റെ ആനന്ദത്തെ തിരയുന്ന ജാഗ്രത്തുകളുണ്ട്.
വായനക്കാർക്ക് കഥ പറഞ്ഞു കൊടുക്കുന്ന ആഖ്യാതാവിനെ ഈ പുസ്തകത്തിലെ ഒരു കഥയിലും നാം തിരയേണ്ടതില്ല. പ്രണയവും പ്രതികാരവും ഉണ്മയും വിശ്വാസവും മരണവും രതിയും രോഗവും മറ്റു സമകാല കഥകളിലേതു പോലെ ഇതിലും വിഷയമാകുന്നുണ്ട്. എന്നാൽ നിശ്ചയിച്ചുറപ്പിച്ചതു പ്രകാരം അവയെ വിവക്ഷിക്കപ്പടുന്നില്ല. ഏതോ വായനയുടെ കടവിൽ വെച്ച് അത് നമ്മോടൊപ്പം ചേരുന്നു. മറ്റേതോ കടവിൽ വെച്ച് അത് നമ്മേ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു. സയനോര എന്ന കഥയിൽ എത്ര അനായാസമായിട്ടാണ് അവൾ തന്റെ ഇഷ്ടത്തെക്കുറിച്ച് പറയുന്നത്.
അന്തരീക്ഷം കഥ പറയുന്ന ചില രചനാ തന്ത്രങ്ങൾ ഈ പുസ്തകവും പിൻ പറ്റുന്നുണ്ട്. ഭാഷാ പശ്ചാത്തലം സൃഷ്ടിക്കുന്ന ചില ഇമേജറികൾ കഥയിൽ അതാര്യവും അരണ്ടതുമായ ചലനങ്ങൾ സൃഷ്ടിക്കുന്നു.
നേരിയ വിഷാദപ്പടർച്ചയിൽ രോഗത്തിൽ നിന്നും മരണത്തിലേക്ക്, ചുവപ്പിൽ നിന്നും കറുപ്പിലേക്ക് അവയുടെ സംക്രമണകാലം വ്യഥയിലേക്കും വ്യർഥതയിലേക്കും വായനക്കാരനെ നയിക്കുന്നു. ആശുപത്രി എന്ന ഭൗതിക യാഥാർഥ്യത്തിനകത്ത് വിസ്തരിക്കപ്പെടുന്ന അവയുടെ ഛായ എത്ര അസ്വസ്ഥകരമായി വായനക്കാരൻ അനുഭവിക്കാൻ നിർബന്ധിതനാകുന്നു. ആശുപത്രി പശ്ചാത്തലത്തിലവതരിപ്പിച്ച ഇതിലെ ചില കഥകളായ ആത്മായനവും ഐ സിയും മൂകമായ അത്തരം സീക്വൻസുകളെ പ്രദാനം ചെയ്യുന്നു. മരുന്നുകളുടെ രൂക്ഷ ഗന്ധം, അടക്കിപ്പിടിച്ച സങ്കടങ്ങൾ, വിരസതയുടെ നിഴലുകൾ എന്നിവ എഴുത്തുകാരി കഥയിൽ പറയുമ്പോൾ അവയിൽ വാക്യങ്ങൾക്ക് പകരം ചിഹ്നങ്ങളെ സ്വീകരിക്കുന്ന ചെറുകഥയുടെ ക്രാഫ്റ്റിനെ പിന്തുടരുന്നത് കാണാം. ലോകത്തിൽ ഏറ്റവും വിരസമായതു മരണക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിക്കു കൂട്ടിരിക്കലാെണന്ന് റഷ്യൻ കവി അലക്‌സാണ്ടറോ പുഷ്‌കിൻ ഒരിക്കലെഴുതിയിട്ടുണ്ട്. വാർധക്യം ഒരു അനിവാര്യതയാകുമ്പോഴും അത് ഒരു വ്യാധിയാകുന്നതിന്റെ യാഥാർഥ്യവും (വെയർ റ്റു പ്ലയ്‌സ്), ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദനയും (മിഷൻ 14 ഒരു സക്‌സസ് സ്റ്റോറി) ഓർമകൾ യാതനയായി വന്ന് വേട്ടയാടുന്നതിന്റെ ദൈന്യതയും ( ഉണങ്ങാത്ത മുറിവുകൾ) കാലത്തിന്റെ ദൈർഘ്യവും ലോകത്തിന്റെ വിദൂരതയും സമ്യക്കായി ഇഴ ചേരുന്നതിന്റെ ചാരുതയും (വിദായ്) പല കഥകളിലും ദീർഘമായി വികസിക്കാതെ വാക്കുകളിൽ അടയാളപ്പടുത്തിയിട്ടുണ്ട്.
വലിയ ക്യാൻവാസുകൾ വേണ്ടുന്ന കഥകളിൽ പോലും അനായാസമായ ലഘുത്വവും ഒതുക്കവും പുലർത്തുന്ന നിരവധി ഈ പുസ്തകത്തിലുണ്ട്. ബാല്യം നിഷ്‌കളങ്കമാകുന്നതിനോടൊപ്പം അത് കൗതുകങ്ങൾ നിറഞ്ഞതു കൂടിയാണ്. വാസ്തവത്തിൽ ചിത എന്ന കഥ ബാല്യ ജിജ്ഞാസയുടെ പള്ളിക്കൂടമാണ്.
അച്ഛന്റെ മരണം കുട്ടിയുടെ ഭാഷയിൽ വയലാർ അവതരിപ്പിച്ചപ്പോൾ മലയാളിക്ക് അത് ആത്മാവിൽ ഒരു ചിതയായി. അച്ഛന്റെയും മകന്റെയും പകരം വെക്കാനാകാത്ത പങ്ക് വെക്കലുകൾ വിജയന്റെ കടൽത്തീരത്തിൽ കണ്ടപ്പോൾ, മകന് ബലി നൻകുന്ന അച്ഛനെ കണ്ട കടൽത്തീരം മറ്റൊരു സാഗരമായി ചിതയിലൂടെ നമ്മിലേക്ക് പ്രവേശിക്കുന്നു. ഭൂതകാലത്തിൽ നിന്നും അറ്റു വീണ ഒരു തുള്ളി കണ്ണുനീർ വീണ് ആ പേപ്പറിലെ മഷിയെല്ലാം വിവിധ ദിശകളിൽ പടർന്നു പോകവേ പ്രഭാതത്തിലെ സൂര്യരശ്മികൾ ഒരച്ഛനെപ്പോലെ എന്റെ നെറ്റിയിലൂടെ സാവധാനം വിരലോടിക്കാൻ തുടങ്ങി. ആ നേരം ആകാശത്തിലെവിടെയോ ഒരു കവിത കരഞ്ഞു.
കഥയുടെ മാധ്യമമാണ് ഭാഷ എന്ന സ്വരൂപം വിട്ടു ഭാഷ തന്നെ കഥയായി മാറുന്ന രചന തന്ത്രം എഴുത്തിനെ സമകാലികമാക്കുകയും അത് സാർവകാലികമാക്കുകയും ചെയ്യുന്നു. ലളിതമായ കാര്യമല്ല നജക്ക് കഥയിലൂടെ പറയാനുള്ളത് അതിന്റെ വഴികൾ സരളമെങ്കിലും അത് ഉയർത്തുന്ന സമസ്യകൾ സങ്കീർണമാണ്.
മാനുഷിക ബന്ധങ്ങളെ വിനിമയ മൂല്യമാക്കുന്ന നവ വാണിഭത്തിന്റെയും ജനാധിപത്യസ്വാതന്ത്ര്യബോധത്തിന്റെയും സഹനത്തിന്റെയും നീതിയുടേയും മുന്നിൽ നിരാശ്രയമാക്കുന്ന സാധാരണജീവിതത്തിന്റെയും വിചാരങ്ങളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. നീഷേ പറഞ്ഞത് പോലെ കഥയുടെ വഴിയിൽ നാം അനുചരരാകേണ്ട, സഹചരരായി മാറും. സങ്കീർണമായ ജീവിതപാഠങ്ങൾക്കു മുന്നിൽ നാം അസ്വസ്ഥരാകേണ്ടി വരും. അതുകൊണ്ട് ഇതിലെ കഥകൾ തിരശ്ചീന വായനക്ക് വിധേയമാക്കണം. കവികളെ കുറിച്ച് പറയാറുണ്ട് അവർ മഴയത്ത് മിന്നലേൽക്കാൻ നിൽക്കുന്നവരാണെന്ന്. കവിത എഴുതുന്ന ഈ എഴുത്തുകാരിയുടെ കഥകളും അങ്ങനെയാണ്.അത് നമ്മിൽ ചില സ്ഫുലിംഗങ്ങൾ തീർക്കും. വായനയിലൂടെ അത് നമുക്ക് ബോധ്യപ്പെടും.