Connect with us

Kerala

വിയ്യൂര്‍ ജയില്‍ പരിസരത്തുനിന്നു രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

തമിഴ്നാട്ടിലെ പെരമ്പല്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം മൂന്നിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ കടന്നുകളഞ്ഞത്.

Published

|

Last Updated

തൃശൂര്‍ | വിയ്യൂര്‍ ജയില്‍ പരിസരത്തുനിന്നു രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ (44) പിടിയില്‍. തമിഴ്നാട്ടിലെ പെരമ്പല്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം മൂന്നിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ കടന്നുകളഞ്ഞത്. തമിഴ്നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂര്‍ ജയിലില്‍നിന്ന് ബാലമുരുകനെ തമിഴ്‌നാട് പോലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിനടുത്തു വെച്ച് മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ അടുത്തുള്ള മതില്‍ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് തമിഴ്നാട് പോലീസ് വ്യക്തമാക്കിയിരുന്നത്.

വധശ്രമം ഉള്‍പ്പെടെ 53ഓളം കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. തമിഴ്നാട്ടിലെ തെങ്കാശി ആലങ്കുളം കാടയം അമ്മന്‍കോവില്‍ സ്വദേശിയായ ഇയാള്‍ക്കായി തെങ്കാശിയിലും പരിസരങ്ങളിലും പോലീസ് തിരച്ചില്‍ നടത്തി വരുകയായിരുന്നു. പല തവണ പോലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ട ബാലമുരുകനും സഹോദരന്‍ മഹേഷും പെരമ്പല്ലൂരിലെ പാത്തല്ലൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.