Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം

മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് കൈമാറണം

Published

|

Last Updated

കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്നു വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.

യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

ജാമ്യം ലഭിച്ച രാഹുല്‍ 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണമെന്നും ഉപാധിയില്‍ പറയുന്നു. ആ കാലയളവില്‍ കസ്റ്റഡിയില്‍ ഉള്ളതായി കണക്കാക്കണം. മൊബൈല്‍ ഫോണ്‍ കൈമാറണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം, ചോദ്യം ചെയ്യല്‍ വേള കസ്റ്റഡിക്ക് തുല്യമായി കണക്കാക്കും, മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് കൈമാറണം എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധികള്‍.

 

Latest