National
കനത്ത മഴയും മണ്ണിടിച്ചിലും; ഉത്തരാഖണ്ഡിൽ ആറ് കിലോമീറ്ററോളം നീണ്ട ട്രാഫിക് ജാം
വിനോദസഞ്ചാര സീസൺ ആരംഭിച്ചതിനാൽ റോഡുകളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഡെറാഡൂൺ | ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മണ്ണിടിച്ചിലിന് കാരണമായി. ഇതോടെ പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. വിനോദസഞ്ചാര സീസൺ ആരംഭിച്ചതിനാൽ റോഡുകളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അളകനന്ദ നദിയുടെ തീരത്തുള്ള ധാരി ദേവി ക്ഷേത്രം മുതൽ ഖാൻക്ര വരെയുള്ള ബദരീനാഥ് ഹൈവേയിൽ (ദേശീയപാത 7) ഏകദേശം ആറ് കിലോമീറ്ററോളം ദൂരത്തിലാണ് ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തത്. വൈകുന്നേരം നാല് മണിയോടെയുള്ള ഗൂഗിൾ ട്രാഫിക് അപ്‌ഡേറ്റുകൾ പ്രകാരം, ഋഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, ചമോലി, ജോഷിമഠ്, ബദരീനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന എൻ.എച്ച്. 7-ൽ പതിവിലും അധികം ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു.
ശ്രീനഗറിനും രുദ്രപ്രയാഗിനും ഇടയിലാണ് ധാരി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഹൈവേ അളകനന്ദ നദിക്ക് സമാന്തരമായാണ് കടന്നുപോകുന്നത്. കാറുകൾ, ഫോഴ്സ് ട്രാവലറുകൾ, ട്രക്കുകൾ എന്നിവ നിരനിരയായി ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജെ.സി.ബി. യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിൽ നിന്ന് മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും കാണാം.
അതേസമയം, മെയ് 27 വരെ പടിഞ്ഞാറൻ, കിഴക്കൻ രാജസ്ഥാനിൽ പൊടിക്കാറ്റും ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.