Ongoing News
വിടവാങ്ങൽ ത്വവാഫിൽ ഹാജിമാർ; ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് പരിസമാപ്തിയാകും
വിടവാങ്ങൽ ത്വവാഫ് ചെയ്യുന്നതിനായി മജിദുൽ ഹറമിലെ മത്വാഫിന്റെ എല്ലാ നിലകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

അവസാന ദിനത്തിലെ കല്ലേറ് കർമ്മം പൂർത്തിയാക്കുന്നതിനായി ജംറ ലക്ഷ്യമായി നീങ്ങുന്ന ഹാജിമാർ
മിന | പുണ്യ ഹജ് കർമ്മത്തിനായി അഷ്ടദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ 16,73,230 ഹാജിമാർ സൂര്യാസ്തമയത്തിന് മുൻപായി തമ്പുകളുടെ നഗരിയായ മിനയോടെ വിടചൊല്ലുന്നതോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തിയാകും. മിനായിൽ ജംറകളിലെ മൂന്നാം ദിനത്തിലെ കല്ലേറ് കർമ്മം പൂർത്തിയാക്കി മക്കയിലെ മസ്ജിദുൽ ഹറമിലെത്തി പുണ്യഭൂമിയോട് വിടചൊല്ലുള്ള വിദാഇന്റെ (വിടവാങ്ങൽ ) ത്വവാഫ് ചെയ്താണ് ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങുക.
മദീന സന്ദർശനം പൂർത്തിയാകാത്തവർ പ്രവാചക നഗരിയായ മദീനയിലെ റൗളാ സന്ദർശനവും സിയാറത്തും പൂർത്തീകരിച്ചാണ് മടങ്ങുക. തീർത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചതോടെ മക്കയിലും പ്രവാചക നഗരിയായ മദീനയിലും തീര്‍ഥാടകരുടെ കനത്ത തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.
വിടവാങ്ങൽ ത്വവാഫ് ചെയ്യുന്നതിനായി മജിദുൽ ഹറമിലെ മത്വാഫിന്റെ എല്ലാ നിലകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മതാഫിന്റെ സമ്പൂര്‍ണ ശേഷി പൂർണ്ണമായും ഇപ്പോൾ തീർത്ഥാടകർ ഉപയോഗപ്പെടുത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിക്കാനായി ഹജ്ജ് സുരക്ഷാ സേന ഹറമിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഹജ്ജ് വേളയിൽ താപനില ഉയരുമെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെ കനത്ത ആരോഗ്യ – സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ. ജംറയിലെയും അറഫയിലെയും തിരക്ക് നിയന്ത്രിക്കുന്നതിനായി ഈ പ്രദേശങ്ങൾ പൂർണ്ണമായും സൈനിക നിയന്ത്രണത്തിലായിരുന്നതിനാൽ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനത്തോടെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഊദി അധികൃതർ.
സഊദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുത്ത തീര്ഥാടകരിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. ഇന്ത്യക്ക് അനുവദിച്ച 42,000 സ്വകാര്യ ഹജ്ജ് ക്വാട്ട ഉപയോഗപ്പെടുത്താത്തതിനാൽ ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ ഈ വര്ഷം മൂന്നാം സ്ഥാനത്താണ്. ഇന്തോനേഷ്യയും, പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തിയത്.