Kerala
സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം; ഗുജറാത്ത് സ്വദേശിനി പത്തനംതിട്ട സൈബര്‍ പോലിസിന്റെ പിടിയിൽ
കേസില്‍ ഒന്നാംപ്രതി അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെ കഴിഞ്ഞ 31ന് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട | ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം നടത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍(37) നെയാണ് പത്തനംതിട്ട സൈബര്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും നിയമ നിര്‍വഹണ ഏജന്‍സികള്‍ അറിയാതെ ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. കേസില്‍ ഒന്നാംപ്രതി അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെ കഴിഞ്ഞ 31ന് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ ന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ജോയല്‍ വി ജോസിന്റെ സഹായിയായി പ്രവര്‍ത്തിച്ച യുവതി അഹമ്മദാബാദില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ജില്ലാ ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍ ബി, സബ് ഇന്‍സ്‌പെക്ടര്‍ ആശ വി ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ് എം ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറമോള്‍ എന്നിവരെ അടങ്ങിയ അന്വേഷണസംഘം അഹമ്മദാബാദില്‍ നിന്നും അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




