Connect with us

National

ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവരും; പ്രധാനമന്ത്രി

അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സ്ഫോടനം അതീവ ദുഃഖകരമായ ഒന്നാണ്. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദന മനസ്സിലാക്കുന്നു. അവരുടെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രാത്രി മുഴുവന്‍ അന്വേഷണ സംഘങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി തിംഫുവില്‍ സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നാളെ ഡല്‍ഹിയിലെത്തിയശേഷം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേരും. വൈകീട്ട് 5.30 ന് യോഗം ചേരാനാണ് തീരുമാനം.

അതേസമയം ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറിലായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.