Connect with us

Kerala

ബസ്സില്‍ മാലിന്യം; സ്ഥലം മാറ്റത്തിന് വിധേയനായ ഡ്രൈവര്‍ കുഴഞ്ഞു വീണു

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫാണ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണത്

Published

|

Last Updated

കോട്ടയം | കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തില്‍ ശിക്ഷാ നടപടിയായി സ്ഥലം മാറ്റത്തിന് വിധേയനായ ഡ്രൈവര്‍ കുഴഞ്ഞു വീണു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫാണ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണത്. ഇയാളെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തില്‍ ജയ്‌മോനടക്കം മൂന്നു ജീവനക്കാര്‍ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടപടി എടുത്തിരുന്നു. ജയ്‌മോന്‍ ജോസഫിനെ പുതുക്കാടേക്ക് സ്ഥലം മാറ്റിയിരുന്നു.

വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധനയില്‍ കൊല്ലം ആയൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മുന്നില്‍ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു.

ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സി എം ഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെ എസ് ആര്‍ ടി സി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.

 

Latest