editorial
പാരിസ്ഥിതിക ആശങ്കകളെ മുഖവിലക്കെടുക്കണം
മേയ് 24ന് കൊച്ചിക്ക് സമീപം ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് നര്‍ഡിലുകള്‍ സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചുള്ള ആശങ്കക്കിടെയാണ് കേരളീയ സമൂഹം വിശിഷ്യാ തീരദേശ വാസികള്‍ ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ഒരു പരിസ്ഥിതി ദിനം കൂടി. പാരിസ്ഥിതിക ആശങ്കകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ജൂണ്‍ അഞ്ചിനാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനമാചരിക്കുന്നത്. വായു, ജലം, മണ്ണ് മലിനീകരണം, വന നശീകരണം, ജൈവ വൈവിധ്യനാശം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, സമുദ്രാന്തരീക്ഷത്തിലെ മാറ്റങ്ങള്‍ തുടങ്ങി പരിസ്ഥിതി ആഘാതങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന് പ്രസക്തി വര്‍ധിച്ചു വരികയാണ്.
പ്ലാസ്റ്റിക് മലിനീകരണം ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ദിനാചരണം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ 20 മടങ്ങാണ് ലോകത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം വര്‍ധിച്ചത്. പ്രതിവര്‍ഷം 400 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു എന്നാണ് 2022ലെ കണക്ക്. പുനരുപയോഗിക്കാവുന്ന തരത്തില്‍ സംസ്‌കരണം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് റാപ്പറുകള്‍, കുപ്പികള്‍, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. പരിസ്ഥിതിക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതും ഈ ഇനങ്ങളാണ്.
ഓരോ വര്‍ഷവും ഏകദേശം 11 ദശലക്ഷം പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തില്‍ എത്തുന്നുവെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി ഏജന്‍സി(യു എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം)യുടെ കണക്ക്. ദിനംപ്രതി 2,000 ട്രക്ക് മാലിന്യങ്ങള്‍ സമുദ്രത്തിലേക്കും നദികളിലേക്കും തടാകങ്ങളിലേക്കും തള്ളുന്നതിനു സമാനമാണിത്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കടസസ്തനികളും ഒരു ദശലക്ഷം ടണ്‍ കടല്‍പക്ഷികളും ഇതുമൂലം കൊല്ലപ്പെടുന്നുവെന്നാണ് 2018ല്‍ പുറത്തുവന്ന കണക്ക്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2050 ആകുമ്പോഴേക്ക് കടലില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിലാണ് ലോകം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇതായിരുന്നു 2019ലെ പരിസ്ഥിതി ദിനാചരണത്തില്‍ ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്ത പ്രമേയം.
മേയ് 24ന് കൊച്ചിക്ക് സമീപം ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് നര്‍ഡിലുകള്‍ (പ്ലാസ്റ്റിക് ഉത്പാദനത്തിന് ഉപയോഗിക്കുന്ന ചെറുതരികള്‍) സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചുള്ള ആശങ്കക്കിടെയാണ് കേരളീയ സമൂഹം വിശിഷ്യാ തീരദേശ വാസികള്‍ ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. പ്ലാസ്റ്റിക് പെലറ്റുകളും നര്‍ഡില്‍സുമായിരുന്നു കപ്പലിലെ ചില കണ്ടെയ്‌നറുകളില്‍. മേയ് 27ന് കൊച്ചുവേളി ബീച്ചില്‍ കരക്കടിഞ്ഞ കണ്ടെയ്‌നറുകളില്‍ അടക്കം ചെയ്തത് പ്ലാസ്റ്റിക് നര്‍ഡിലായിരുന്നു. വിഷമടങ്ങിയ ഉത്പന്നമല്ലാത്തതിനാല്‍ നേരിട്ട് ആഘാതങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും പരോക്ഷമായി ഇവ ആഴത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വലിപ്പക്കുറവും സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്നതും കാരണം ആയിരക്കണക്കിനു കി. മീറ്ററുകള്‍ ദൂരം ഒഴുകിനീങ്ങാനും കീടനാശിനികള്‍, എണ്ണയുമായി ബന്ധപ്പെട്ട മിലിനീകരണ വസ്തുക്കള്‍ തുടങ്ങിയവ ആഗിരണം ചെയ്യാനും ഇവക്ക് സാധിക്കും. മത്സ്യമുട്ടകള്‍ പോലെ തോന്നിപ്പിക്കുന്നതിനാല്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടെ കടല്‍ജീവികള്‍ വിഴുങ്ങാനും അതുവഴി പ്രത്യാഘാതങ്ങള്‍ മനുഷ്യരിലെത്താനുമുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വൃക്ഷത്തൈ നടലാണ് കേരളത്തില്‍ പരിസ്ഥിതി ആഘോഷത്തിലെ പ്രധാന ചടങ്ങ്. സ്‌കൂളുകള്‍, സാംസ്‌കാരിക സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ മുന്‍കൈയെടുത്ത് അവരവരുടെ പ്രവര്‍ത്തന പരിധിയിലെ ഭൂമിയിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ട് ഫോട്ടോ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യും. ജൂണ്‍ മഴക്കാലമായതിനാല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് അനുകൂലമായ കാലാവസ്ഥയുമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് വൃക്ഷങ്ങളാണ് സംസ്ഥാനത്തുടനീളം നടുന്നത്. എന്നാല്‍ ഈ തൈകളുടെ വളര്‍ച്ചക്കായി തുടര്‍ പരിചരണങ്ങള്‍ ചെയ്യുന്നവര്‍ എത്ര പേരുണ്ട്. ഇവയില്‍ ഒരു ശതമാനം തൈകള്‍ക്കെങ്കിലും തുടര്‍ പരിചരണം ലഭിച്ചിരുന്നെങ്കില്‍ കേരളം മൊത്തം വനമായി മാറുമായിരുന്നു. മിക്ക സ്ഥലങ്ങളിലും മുന്‍വര്‍ഷം മരം നട്ട സ്ഥാനത്ത് തന്നെയാണ് ഈ വര്‍ഷവും നടല്‍ ചടങ്ങ് നടക്കുന്നത്. “കഴിഞ്ഞ വര്‍ഷം നട്ട മരം എവിടെ ചേട്ടാ’ എന്ന സാമൂഹിക മാധ്യമത്തിലെ ട്രോളറുടെ പരിഹാസ ചോദ്യം വളരെ അര്‍ഥവത്താണ്. പരിസ്ഥിതി ദിനത്തില്‍ മാത്രം പ്രകൃതിസ്‌നേഹം പൊട്ടിമുളക്കുന്നവര്‍ക്കെതിരെയുള്ള ഈ ട്രോള്‍ സമൂഹത്തെ ചിന്തിപ്പിക്കേണ്ട ഒരു സാമൂഹിക വിമര്‍ശമാണ്.
കേവലമൊരു വാര്‍ഷിക ചടങ്ങായി മാറരുത് ഇത്തരം ആചരണങ്ങള്‍. ഭൂമിയിലെ ആവാസ വ്യവസ്ഥയുടെയും നാം ശ്വസിക്കുന്ന വായുവിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പ്രാധാന്യവും മൂല്യവും തിരിച്ചറിഞ്ഞ്, ജീവന്റെ നിലനില്‍പ്പിന് അനിവാര്യമായ ഇത്തരം വസ്തുക്കളെ നശിപ്പിക്കാതെയും മലിനമാക്കാതെയും സൂക്ഷിക്കുമെന്ന ബോധ്യത്തോടെയും ഉറച്ച തീരുമാനത്തോടെയുമായിരിക്കണം പരിസ്ഥിതിദിനം ആചരിക്കേണ്ടത്. ഒരു ഭാഗത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ മറുഭാഗത്ത് കാടുകള്‍ നശിപ്പിക്കുന്നത് പ്രഹസനമാണ്. കോടിക്കണക്കിന് തൈകളാണ് വര്‍ഷംതോറും പരിസ്ഥിതി ദിനത്തില്‍ നടുന്നത്.
അതിനേക്കാള്‍ പ്രധാനമല്ലേ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള കാടുകളുടെയും മുന്‍വര്‍ഷങ്ങളില്‍ നട്ട മരങ്ങളുടെയും സംരക്ഷണം? പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിച്ച്, മാസങ്ങളും വര്‍ഷങ്ങളും നീണ്ട അധ്വാനത്തില്‍ നാം കെട്ടിപ്പൊക്കുന്ന സൗധങ്ങള്‍ നശിപ്പിക്കാന്‍ പ്രകൃതിക്ക് മിനുട്ടുകളോ മണിക്കൂറുകളോ മതിയെന്ന് ഉരുള്‍പൊട്ടലുകളും പ്രകൃതി ദുരന്തങ്ങളും പലതവണ മനുഷ്യ സമൂഹത്തെ ഓര്‍മിപ്പിച്ചതാണ്. എന്നിട്ടും പാഠം പഠിക്കുന്നില്ല.