Connect with us

violinist Balabhaskar

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി

സി ബി ഐ മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

Published

|

Last Updated

കൊച്ചി | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും സി ബി ഐ മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി സി ബി ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സി ബി ഐ എത്തിയത്. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതായിരുന്നു സി ബി ഐയുടേയും അന്തിമ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയിലായിരുന്നു വാഹനം ഓടിച്ചതെന്നും സി ബി ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബാലാഭാസ്‌കറിന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളി സി ബി ഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടത്. ബാലഭാസ്‌കറിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്തു കേസില്‍ ഡി ആര്‍ ഐ പിടികൂടിയതോടെ, അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്നു പിതാവ് സംശയം പ്രകടിപ്പിച്ചു.

2018 സെപ്തംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.

 

Latest