Connect with us

Ongoing News

സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ സംഗമം ജൂൺ അഞ്ചിന്

ബലിപെരുന്നാൾ ജൂൺ ആറിന്

Published

|

Last Updated

മക്ക | സഊദിയിൽ ദുൽഹിജ്ജയുടെ പൊന്നമ്പിളി മാനത്ത് പിറന്നതോടെ പുണ്യഭൂമി ഇനി അടുത്ത പതിമൂന്ന് ദിനരാത്രങ്ങൾ ലബ്ബൈക്കയുടെ മന്ത്രധ്വനികളാൽ മുഖരിതമാകും. നാളെ ദുൽഹിജ്ജ ഒന്നും ഇതനുസരിച്ച് ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമം ജൂൺ അഞ്ച് വ്യാഴാഴ്ചയും നടക്കും. ജൂൺ ആറ് വെള്ളിയാഴ്ചയാണ് സഊദിയിൽ ബലിപെരുന്നാൾ.

ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലാണ് മാസപ്പിറ ദൃശ്യമായത്. വരും ദിനങ്ങളിൽ അഷ്ടദിക്കുകളിൽ നിന്നും സഊദിയിൽ നിന്നും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതായി മക്ക ലക്ഷ്യമാക്കി നീങ്ങുന്നതോടെ പുണ്യ ഭൂമി ജനസാഗരമായി മാറും.

രാജ്യ തലസ്ഥാനമായ റിയാദിലെ പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ചൊവ്വാഴ്ച്ച വൈകിട്ട് ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഈ വർഷം ഒരുക്കിയിരുന്നത്. നേരത്തെ ദുൽഹിജ്ജ മാസപ്പിറ ദർശിക്കുന്നതിനായി രാജ്യത്തെ വിശ്വാസികളോട് സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

മക്കയിൽ നിന്നും ഹജ്ജ് കർമ്മങ്ങളിലെ പ്രഥമ ചടങ്ങായ മിനായിൽ രാപ്പാർക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് (ജൂൺ മൂന്ന്) വൈകീട്ടോടെ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ഹിജ്ജ 13 നാണ് (ജൂൺ ഒൻപത്) ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഈ വര്ഷം കൂടുതൽ ഹാജിമാർ എത്തുന്നത്. 221,000 പേർ ഹജ്ജിനെത്തുന്ന ഇന്തോനേഷ്യയാണ് ഹാജിമാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനും ഇന്ത്യയും ബംഗ്ലാദേശുമാണ് തൊട്ടുപിറകിലുള്ളത്. കഴിഞ്ഞ വര്ഷം 18,33,164 തീർത്ഥാടകരാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുത്തത്. ഇവരിൽ 221,854 ആഭ്യന്തര തീർത്ഥാടകരും ,16,11,310 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമായിരുന്നു.

മെയ് 26 തിങ്കളാഴ്ചവരെ ഹജ്ജിനെത്തിയത് 1,102,469 തീർത്ഥാടകർ

മെയ് 26 തിങ്കളാഴ്ചവരെ 11,02,469 തീർത്ഥാടകർ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി കര -നാവിക-വ്യോമ പാത വഴി പുണ്യഭൂമിയിലെത്തിച്ചേർന്നതായി സഊദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

10,44,341 തീർത്ഥാടകർ രാജ്യത്തെ വിവിധ അന്തരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും 53,850 പേർ കര മാർഗ്ഗവും 4,278 പേർ തുറമുഖങ്ങൾ വഴിയുമാണ് എത്തിച്ചേർന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest