Connect with us

Kerala

ഇ കെ വിഭാഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍; ബഹാഉദ്ദീന്‍ നദ്‌വിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി

മുശാവറ അംഗമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്

Published

|

Last Updated

ഡോ. ബഹാഉദ്ദീൻ നദ്‍വി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി

കോഴിക്കോട് | ഇ കെ വിഭാഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പുറത്തായി. ചേളാരിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് നിലവില്‍ പ്രസിഡന്റ് പദവിയിലിരുന്ന നദ്‌വിയെ മാറ്റിയത്. മദ്‌റസാ അധ്യാപകരുടെ കൂട്ടായ്മയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇ കെ വിഭാഗത്തിന്റെ ഏറ്റവും വലിയ പോഷക ഘടകമാണ്. മുശാവറ അംഗമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്.

ബഹാഉദ്ദീന്‍ നദ്‌വി പുറത്തായത് ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല പക്ഷത്തിന് വന്‍ തിരിച്ചടിയാണ്. നദ്‌വിയെ വീണ്ടും പ്രസിഡന്റാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കൂടിയായ എം സി മായിന്‍ഹാജി യോഗത്തില്‍ ആവശ്യപ്പെട്ടു.

നിശ്ചിത മദ്‌റസകളിലെ അധ്യാപകര്‍ ചേരുന്ന റെയിഞ്ച് ഘടകമാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അടിസ്ഥാന ഘടകം. ഇത്തരം റെയിഞ്ചുകളില്‍ നിന്ന് തിഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ് ചേളാരിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമെ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവില്‍ നിന്ന് 15 പേരും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി അംഗങ്ങളാണ്. എം സി മായിന്‍ ഹാജി ഉള്‍പ്പെടെയുള്ളവര്‍ ഈ തരത്തിലാണ് അംഗങ്ങളാവുന്നത്.

മുശാവറ അംഗം കൂടിയായ എം ടി അബ്ദുല്ല മുസ്‌ലിയാരായിരുന്നു തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായും രണ്ടു പേരുകളാണ് ഉയര്‍ന്നത്. ഇതില്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയുടെ പേര് പറഞ്ഞപ്പോഴേക്ക് തന്നെ സദസ്സ് തക്ബീര്‍ മുഴക്കി അനുകൂലിച്ചു. പിന്നീട് ബഹാഉദ്ദീന്‍ നദ്‌വിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മായിന്‍ ഹാജി മാത്രമാണ് പിന്തുണച്ചത്.

സംഘടനയുടെ കീഴ്‌വഴക്കമനുസരിച്ച് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ അടക്കമുള്ള മറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാവുന്നതാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ കുട്ടി ഫൈസിയെ സംഘടനയിലെ ലീഗുവിരുദ്ധനായാണ് മറുപക്ഷം കാണുന്നത്.

ഇ കെ വിഭാഗം കീഴ്ഘടകങ്ങളില്‍ വിദ്യാര്‍ഥി സംഘടനയായ എസ് കെ എസ് എസ് ഫും യുവജന സംഘടനയും ഔദ്യോഗിക പക്ഷത്തും സുന്നീ മഹല്ല് ഫെഡറേഷന്‍ ലീഗ് അനുകൂല നിലപാടിലുമാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് മദ്‌റസാ ആധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീനെ കൂടി വരുതിയിലാക്കാന്‍ ഔദ്യോഗിക പക്ഷത്തിന് സാധിച്ചിരിക്കുന്നത്.

Latest