Uae
അബുദബിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സ്വാഗതം ചെയ്ത് ഉപഭോക്താക്കൾ
സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബാഗുകൾക്ക് പരിസ്ഥിതി വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്

അബുദബി | ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം അബുദബി എമിറേറ്റിലെ ഉപഭാക്താക്കൾ സ്വാഗതം ചെയ്തു. അബുദബിയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നയം നടപ്പാക്കിയതിനെ സ്വദേശി ഉപഭോക്താവ് അബ്ദുല്ല അൽ ഹമ്മാദി പ്രശംസിച്ചു.
സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബാഗുകൾക്ക് പരിസ്ഥിതി വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്, ഇത് അടുത്ത തലമുറക്ക് ഏറെ ഗുണം ചെയ്യുന്നതാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭത്തിൽ ഞാൻ സംതൃപ്തനാണ്. ഇത്തരം സംരംഭം കേരളത്തിലും നടപ്പാക്കിയിട്ടുണ്ട്. ഇത് നല്ലതും ഫലപ്രദവുമായ സംവിധാനമാണ്. പുനരുപയോഗിക്കാവുന്ന ബാഗുമായി ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ ഇന്ത്യൻ പ്രവാസി ജോജോ ആന്റണി പറഞ്ഞു.
പുതിയ സംരംഭം ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അബുദബി പരിസ്ഥിതി വകുപ്പിനെ ഞാൻ അഭിനന്ദിക്കുന്നു. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വളരെ ദോഷകരമാണ്. ഞാൻ എപ്പോഴും തുണി ബാഗുകൾ കയ്യിൽ സൂക്ഷിക്കാറുണ്ട് കഴിഞ്ഞ മൂന്ന് വർഷമായി അബുദബിയിൽ താമസിക്കുന്ന കെനിയൻ സ്വദേശിയായ താമസക്കാരൻ പറഞ്ഞു.
ഫിലിപ്പിനോ പ്രവാസിയായ ഡാന്റെ ഡയമാൻടെ കുറച്ചുകാലമായി വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കുന്നു. അധികൃതരുടെ ഈ നീക്കത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒന്നിലധികം ഉപയോഗ വസ്തുക്കൾ പരിസ്ഥിതിക്ക് നല്ലതാണ്. എല്ലാത്തരം പ്ലാസ്റ്റിക്കുകളും പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് നമ്മുടെ ഗ്രഹത്തെ രക്ഷിക്കും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഞാൻ മുമ്പ് ഉപയോഗിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പക്ഷികൾക്കും സമുദ്ര സസ്തനികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ദോഷകരമാണ്. ഞാൻ 5 ദിർഹം ചെലവഴിച്ചു രണ്ട് പുനരുപയോഗ ബാഗുകൾ വാങ്ങി, ഇത് സുരക്ഷിതമായ ഭാവിക്കുള്ള നിക്ഷേപമാണ് മലയാളിയായ ബഷീർ പി ടി അഭിപ്രായപ്പെട്ടു.
നിരോധനം അറിയാവുന്ന ഉപഭോക്താക്കളിൽ ബഹുഭൂരിപക്ഷവും വീടുകളിൽ നിന്നും ബാഗുമായാണ് സാധനങ്ങൾ വാങ്ങാനെത്തുന്നത്. മറ്റുചിലർ ക്യാഷ് കൊടുത്ത് പുതിയ ചണബാഗുകൾ വാങ്ങി സാധനങ്ങൾ അതിൽ നിറച്ചു കൊണ്ട് പോയി. ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് പകരം 50 മൈക്രോണിൽ താഴെയുള്ള ബാഗുകൾ ലഭിക്കുമെന്നും ഓരോ ബാഗിനും 50 ഫിൽസ് വീതം ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. ഈ തുക പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് സെക്രട്ടറി ജനറൽ ഡോക്ടർ ശൈഖ സാലം അൽ ദാഹിരി വ്യക്തമാക്കി.
ഫാർമസികളിലെ മരുന്നുകൾക്കായി നിശ്ചയിച്ചിട്ടുള്ള ബാഗുകൾ, പച്ചക്കറികൾക്കുള്ള ബാഗ് റോളുകൾ, മാംസം, മത്സ്യം, ചിക്കൻ, ധാന്യങ്ങൾ, റൊട്ടി എന്നിവ പൊതിയുന്നതിനുള്ള ബാഗുകൾ തുടങ്ങിയവ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, കളിപ്പാട്ടങ്ങൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ ബാഗുകൾ, സന്ദേശങ്ങൾ സൂക്ഷിക്കാൻ നിയുക്തമാക്കിയ ബാഗുകൾ, തപാൽ പാഴ്സലുകൾ അല്ലെങ്കിൽ മാസികകൾ, പത്രങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാഗുകൾ, ചെടികൾ, പൂക്കൾ, അലക്കു ബാഗുകൾ എന്നിവയും നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.