Connect with us

Kerala

സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; നിയമ നിര്‍മാണത്തിന് പരിഗണിക്കുന്നത് 14 ബില്ലുകള്‍

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും.

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമായും നിയമ നിര്‍മാണം ലക്ഷ്യമിട്ട് ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം നീളും. ഇന്ന് ആരംഭിച്ച് ഈ മാസം 24ന് സമീപിക്കുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഇതില്‍ രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. ഓര്‍ഡിനന്‍സിന് പകരം വരുന്ന രണ്ടുബില്ലുകളും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വരുന്ന രണ്ട് ബില്ലുകളുമുള്‍പ്പെടെ സുപ്രധാനമായ 14 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ പരിഗണനക്കെത്തുന്നത്. ആദ്യദിനമായ ഇന്ന് മുന്‍ മുഖ്യമന്ത്രിയും ഈ സഭയിലെ എം എല്‍ എ യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഒപ്പം 53 വര്‍ഷം തുടര്‍ച്ചയായി എം എല്‍ എ ആയി സഭയില്‍ തുടര്‍ന്ന ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മുന്‍നിരയില്‍ നിന്ന് മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ പരിഗണന 21നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമ നിര്‍മാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഇന്ന് ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കും. നിലവില്‍ ഈ മാസം 11, 18 തീയതികളാണ് അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ അരോഗ്യ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കായുള്ള കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്‌സണ്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സിറ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് അന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ 2023, കേരള ടാക്‌സേഴ്‌സ് (ഭേദഗതി)ബില്‍ 2023 എന്നിവയാണ് ഓര്‍ഡിനന്‍സിന് പകരമായി സഭയിലെത്തുന്ന ബില്ലുകള്‍.

ഒപ്പം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം എത്തുന്ന കേരള ലൈവ്‌സ്റ്റോക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍ (റെഗുലേഷന്‍ ആന്‍ഡ് മാനുഫാക്‌ചേര്‍ ആന്‍ഡ് സെയില്‍) ബില്‍ 2022, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മൂന്നാം ഭേദഗതി)ബില്‍ 2022 എന്നീ രണ്ടുബില്ലുകളും സഭ പരിഗണിക്കും. ഇതോടൊപ്പം കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി)ബില്‍ 2021 (ബില്‍ നമ്പര്‍ 38), ദി പേയ്‌മെന്റ് സാലറീസ് ആന്‍ഡ് അലവന്‍സ് (ഭേദഗതി) ബില്‍ 2022 (ബില്‍ നമ്പര്‍ 107), കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പേയ്‌മെന്റ് ഓഫ് ഫയര്‍ വേജസ് (ഭേദഗതി) ബില്‍ 2022 (ബില്‍ നമ്പര്‍ 142), ശ്രീ പണ്ടാരവക ലാന്‍ഡ്‌സ് (വെസ്റ്റിംഗ് ആന്‍ഡ് എന്‍ഫ്രാഞ്ചൈസ്‌മെന്റ് ) ഭേദഗതി ബില്‍ 2022 (ബില്‍ നമ്പര്‍ 143), കേരള ഡയറി ഫാമേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി)ബില്‍ 2023 (ബില്‍ നമ്പര്‍ 156), കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷനല്‍ ഫംഗഹ്ഷന്‍ ആസ് റെസ്‌പെക്ട് സേര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്‍ കമ്പനീസ്) ഭേദഗതി ബില്‍ 2023 (ബില്‍ നമ്പര്‍ 159), അബ്കാരി (ഭേദഗതി)ബില്‍ 2023 (ബില്‍ നമ്പര്‍ 164), കേരള മെഡിക്കല്‍ എജ്യൂക്കേഷന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് അഡ്മിഷന്‍ ടു പ്രൈവറ്റ് മെഡിക്കല്‍ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്)ഭേദഗതി ബില്‍ 2023 (ബില്‍ നമ്പര്‍ 166), ദി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ (കേരള ഭേദഗതി) ബില്‍ 2023 (ബില്‍ നമ്പര്‍ 105), ദി ഇന്ത്യന്‍ പാര്‍ട്ടണര്‍ഷിപ്പ് (ക്രള ഭേദഗതി) ബില്‍ 2023 (ബില്‍ നമ്പര്‍ 167) തുടങ്ങിയവയും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണ്.

 

Latest