Connect with us

മണ്ഡല പര്യടനം

ചാലക്കുടി ചലിക്കുന്നുണ്ട്

കേരളത്തിൽ ട്വന്റി 20 ബലപരീക്ഷണത്തിനിറങ്ങുന്ന രണ്ട് സീറ്റുകളിൽ ഒന്നാണിത്. മദ്യനിരോധന സമിതിയുടെ മുൻനിര പോരാളി അഡ്വ. ചാർളി പോളാണ് ട്വന്റി 20 സ്ഥാനാർഥി. മണ്ഡലത്തിൽ ഉൾപ്പെടുന്ന നാല് പഞ്ചായത്തുകളിൽ ഇവർക്ക് ഭരണമുണ്ട്. ട്വന്റി20 നേടുന്ന വോട്ടുകൾ തങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് മൂന്ന് മുന്നണികളും.

Published

|

Last Updated

ഴിഞ്ഞ തവണ കൈവിട്ട ചാലക്കുടി തിരിച്ചുപിടിക്കാനുള്ള ജീവന്മരണ പോരാട്ടവുമായി ഇടതു മുന്നണി കളം നിറയുമ്പോൾ മണ്ഡലം എന്തു വിലകൊടുത്തും നിലനിർത്താനാണ് യു ഡി എഫ് ശ്രമം. സിറ്റിംഗ് എം പിയായ കോൺഗ്രസ്സിന്റെ ബെന്നി ബെഹ്‌നാനെ നേരിടാൻ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെയാണ് സി പി എം രംഗത്തിറക്കിയത്. ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണനെ എൻ ഡി എയും ഇറക്കിയിരിക്കുന്നു.
പ്രചാരണം മൂർധന്യതയിലെത്തിക്കാൻ ഇരു മുന്നണികളും ദേശീയ നേതാക്കളെ എത്തിച്ചിട്ടുണ്ട്. യു ഡി എഫ് ക്യാമ്പിൽ ആവേശം പകർന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെത്തിയപ്പോൾ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗവും കർഷക സംഘടനാ നേതാവുമായ വിജു കൃഷ്ണൻ തുടങ്ങിയവർ പ്രചാരണത്തിനിറങ്ങി.

മണ്ഡലത്തിന്റെ പ്രവർത്തനത്തിനൊപ്പം ക്രൈസ്തവ സമൂഹത്തിന്റെ നിലപാടും അനുകൂലമാകുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. യാക്കോബായ, കത്തോലിക്ക വിഭാഗങ്ങൾക്ക് ഇവിടെ സ്വാധീനമുണ്ട്. ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുടെ തർക്കത്തിൽ സമവായ സമീപനമാണ് ബെന്നി ബെഹ്‌നാൻ സ്വീകരിച്ചത്. പ്രചാരണത്തിൽ കൈവരിച്ച മുൻതൂക്കവും താഴേത്തട്ടിൽ നടത്തിയ ചിട്ടയായ പ്രവർത്തനവുമാണ് എൽ ഡി എഫിന്റെ കരുത്ത്. ലോനപ്പൻ നമ്പാടനും ഇന്നസെന്റും കൈവരിച്ച അട്ടിമറി ആവർത്തിക്കാനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്.
മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും ചാലക്കുടിയിൽ മത്സരിപ്പിക്കാൻ രവീന്ദ്രനാഥിനെ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ജനകീയമുഖം കണ്ടുകൊണ്ടാണ്. മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന കൊടകര, പുതുക്കാട് മണ്ഡലങ്ങളിൽ നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിർദിഷ്ട കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ അനുബന്ധമായി കൊരട്ടി സാറ്റലൈറ്റ് ഇൻഡസ്ട്രിയൽ ഹബിന് രൂപം നൽകുമെന്നാണ് ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. തീരദേശ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും, കൊരട്ടി ഇൻഫോ പാർക്ക് വരെ നീളുന്ന ഐ ടി ഇടനാഴി യാഥാർഥ്യമാക്കും, കൊച്ചി മെട്രോ വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും നീട്ടും, സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കും ജൽജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും എന്നിങ്ങനെ നീളുന്നു ഇടത് വാഗ്ദാനം.
കേരളത്തിൽ ട്വന്റി 20 ബലപരീക്ഷണത്തിനിറങ്ങുന്ന രണ്ട് സീറ്റുകളിൽ ഒന്നാണിത്. മദ്യനിരോധന സമിതിയുടെ മുൻനിര പോരാളി അഡ്വ. ചാർളി പോളാണ് ട്വന്റി 20 സ്ഥാനാർഥി. മണ്ഡലത്തിൽ ഉൾപ്പെടുന്ന നാല് പഞ്ചായത്തുകളിൽ ഇവർക്ക് ഭരണമുണ്ട്. ട്വന്റി20 നേടുന്ന വോട്ടുകൾ തങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് മൂന്ന് മുന്നണികളും.