Connect with us

National

തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍  ഇന്‍ഡിഗോയ്ക്ക്  കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബോയിംഗ് 777 വിമാനങ്ങള്‍ ലീസിനെടുത്ത കരാര്‍ മൂന്ന് മാസത്തിനകം റദ്ദാക്കാനാണ് നിര്‍ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ശക്തമായ ഇന്ത്യ – പാക് സംഘര്‍ഷത്തിനിടെ തുര്‍ക്കി പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോ കമ്പനി ആറു മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇനി കരാര്‍ നീട്ടരുതെന്ന് കര്‍ശന നിര്‍ദേശവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നല്‍കിയിട്ടുണ്ട്. നേരത്തെ തുര്‍ക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാറും റദ്ദാക്കിയിരുന്നു.

പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രകള്‍ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുര്‍ക്കിക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പിന്മാറ്റം തുര്‍ക്കിയുടെ ടൂറിസം മേഖലക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ഇന്ത്യന്‍ സഞ്ചാരികള്‍ ഇപ്പോളും തുര്‍ക്കിക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള മറ്റ് സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാര്‍ ബദലായി കണക്കാക്കുന്നത്. 2024 ല്‍ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്.

ഇതേ കാലയളവില്‍ 2.4 ലക്ഷം ഇന്ത്യക്കാര്‍ അസര്‍ബൈജാനും സന്ദര്‍ശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയുടെയും അസര്‍ബൈജാന്റെയും ടൂറിസം സമ്പദ്വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. എന്നാല്‍ പാകിസ്താന് തുര്‍ക്കി പരസ്യ പിന്തുണ പ്രഖ്യാപിച്ച ശേഷം ഇത് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

 

 

Latest