Connect with us

Articles

വിദ്യാലയങ്ങള്‍ തുറക്കുന്നു, കൂടെ കണ്ണും മനസ്സും

Published

|

Last Updated

“രാജ്യത്ത് അനേകം പേര്‍ ഇപ്പോഴും പട്ടിണി കിടക്കുന്നു. അവരുടെ പട്ടിണിയകറ്റാന്‍ സ്ഥായിയായി എന്തെങ്കിലും ചെയ്യാനാകണം എനിക്ക്, അതാണെന്റെ ആഗ്രഹവും ലക്ഷ്യവും’- കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ നിന്ന് ഫുള്‍ എ പ്ലസ്സോടെ വിജയിച്ച മലപ്പുറത്തെ അഫാന്‍ എന്ന വിദ്യാര്‍ഥിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണിത്. ജീവിതം മെച്ചപ്പെടുത്താന്‍ കണ്ട ലക്ഷ്യത്തെ കുറിച്ച് പലരും പറയാറുണ്ടെങ്കിലും ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ലക്ഷ്യം കാണുന്ന പുതുതലമുറ നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. അവരെ രൂപപ്പെടുത്തുന്ന ഇടങ്ങളില്‍ പ്രധാനമാണല്ലോ വിദ്യാലയങ്ങള്‍.

അറിവന്വേഷിച്ച് വിദ്യാലയങ്ങളിലേക്ക് വീണ്ടുമെത്തുകയാണ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ അത്യാവശ്യം പഠിച്ചു എന്ന വിചാരത്തിലുള്ള കുട്ടികളും രക്ഷിതാക്കളുമല്ല ഇപ്പോഴുള്ളത്. പഠനത്തിന്റെ അത്യുന്നതങ്ങളെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. അതിനുള്ള ശരിയായ വഴികളായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ കാണുന്നു. അത്യുന്നതമായ സ്വപ്‌നങ്ങള്‍ കാണാനും അതിലേക്ക് എനിക്ക് ഇത്രയകലം മാത്രമാണുള്ളതെന്നും ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കാനും അറിയാനും കഴിയുന്ന ഒരു തലമുറ കൂടിയാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍.

കളിയല്ല കുട്ടികള്‍

ഗൂഗിള്‍ പോലെ ഒരു കമ്പനി തുടങ്ങണമെന്നാഗ്രഹമുള്ള അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി നിലമ്പൂരിലെ അഥിതാറിനെ നമ്മള്‍ അറിഞ്ഞില്ലേ. മൂന്നാം ക്ലാസ്സില്‍ നിന്നാണ് ഈ മിടുക്കന്‍ കമ്പ്യൂട്ടറിനോട് കൂട്ടുകൂടാന്‍ തുടങ്ങിയത്. ഗെയിം ഡെവലപ്പിംഗ് മുതല്‍ വെബ്‌സൈറ്റ് ഡിസൈനിംഗ് വരെ അഥിതാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നോര്‍ത്ത് ഇടപ്പള്ളിയിലെ റൗള്‍ ജോണ്‍ എന്ന പത്താം ക്ലാസ്സുകാരനെയും അറിയണം. സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി വിജയിച്ച ഈ മിടുക്കനോട് ഭാവിയെ കുറിച്ച് ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ഇതാണ്, “നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തെ കുറേക്കൂടി മെച്ചപ്പെടുത്തി അടുത്ത തലമുറക്ക് കൈമാറാനാകണം. എ ഐ ഉള്‍പ്പെടെ സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തി ഇതിനു സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’.

ഡിജിറ്റലൈസേഷന്‍ ചെയ്ത കാലത്തെ കുട്ടികള്‍ ഇതിലുമപ്പുറമെത്തുമെന്നതില്‍ സംശയമില്ല. പക്ഷേ അവരുടെ മാനസിക വികാസത്തെ അറിയാനോ ഉള്‍ക്കൊള്ളാനോ കഴിയാത്തവരും അതിനെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ അറിയാത്തവരുമായി മുതിര്‍ന്ന തലമുറ മാറാന്‍ പാടില്ലല്ലോ. സാങ്കേതിക വിദ്യകളില്‍ വലിയ പ്രാവീണ്യമുള്ള കുട്ടികള്‍ അതവസരമാക്കി അവരുടെ പഠന മേഖലകള്‍ വ്യാപിപ്പിക്കുകയും സ്വന്തമായ ഇടങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. അതില്‍ അവര്‍ സ്റ്റോപ്പിടുന്നില്ല എന്ന് മാത്രമല്ല, ജീവിക്കുന്ന ഈ കാലത്തിനും രാജ്യത്തിനും ഇനി വരാനിരിക്കുന്ന തലമുറക്കും എനിക്ക് ചെയ്യാനെന്തുണ്ടെന്നാണ് ആലോചിക്കുന്നത്. പക്ഷേ, അര്‍ഹമായ പരിഗണനയും പ്രോത്സാഹനങ്ങളും ലഭിക്കാതെ പോകുന്നു എന്നത് വസ്തുതയാണ്.
വീടൊരുങ്ങണം
വീടുകളില്‍ നിന്ന് അറിവിന്റെ സഞ്ചാരത്തിലേക്ക് ഒരുങ്ങുന്ന കുട്ടികളോടൊപ്പം വീടും വീട്ടുകാരും ഒരുങ്ങല്‍ അനിവാര്യമാണ്. പുസ്തകങ്ങള്‍ തുറക്കാനും അത് പറഞ്ഞ് തരുന്ന അധ്യാപകരെ കാണാനും അവരുടെ പ്രായത്തിലുള്ള അനേകം കുട്ടികളുമായി ഇടപഴകാനുമൊക്കെയുള്ള സാഹചര്യങ്ങള്‍ കൂടിയാണ് അവരുടെ മുന്നില്‍ തുറക്കപ്പെടുന്നത്. സമയാസമയം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് പാഠം ലഭിക്കണം. അധ്യാപകരോടും കൂട്ടുകാരോടും ഇടപഴകേണ്ട രീതികളും സ്വഭാവ ശീലങ്ങളും പകരേണ്ടതും ഇവിടെ നിന്ന് തന്നെ.
സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ നിര്‍ബന്ധമായും സമയം കണ്ടെത്തണം. ആ സംസാരങ്ങള്‍ കൗതുകത്തോടെ കേട്ടിരിക്കാന്‍ തയ്യാറാകണം. അവിടെ കുട്ടികള്‍ മനസ്സ് തുറന്നാണ് സംസാരിക്കുന്നത്. ഭീതിപ്പെടുത്തുന്നതോ ആശ്ചര്യമുളവാക്കുന്നതോ ആയ ഏത് സാഹചര്യങ്ങളിലൂടെ അവര്‍ കടന്ന് പോയിട്ടുണ്ടെങ്കിലും അതിനെ രക്ഷിതാക്കളുടെ മുന്നില്‍ മടികൂടാതെ പറയാനുള്ള ശീലവും ധൈര്യവും കുട്ടികള്‍ക്ക് പകരാന്‍ കൂടി ഈ സാഹചര്യം ഉപകരിക്കും. ഈ സംസാരങ്ങളില്‍ തെറ്റായി തോന്നുന്ന കാര്യങ്ങളെ അപ്പോള്‍ തന്നെ തിരുത്താനും കഴിയേണ്ടതുണ്ട്. പഠിച്ച ഭാഗങ്ങളെ കുറിച്ച് ചോദിച്ചറിയുക, വീട്ടില്‍ പഠന സാഹചര്യമൊരുക്കുക, ആരോഗ്യസൗഹൃദ ഭക്ഷണം, വൃത്തി, വീടും പരിസരവും ശ്രദ്ധിക്കല്‍ തുടങ്ങിയവ കൂടി നല്ല ശീലങ്ങളായി കൊണ്ടുവരാനാകണം.

വിദ്യാലയങ്ങളുണരുന്നു
വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള അനേകം കുട്ടികള്‍ അറിവ് തേടി എത്തുകയാണ്. സ്വഭാവങ്ങളിലും ശീലങ്ങളിലും മാറ്റങ്ങള്‍ അനുഭവപ്പെടും. പുതിയ ഒരിടം കാണുന്ന ആകാംക്ഷയും ആശ്ചര്യവും അവരിലുണ്ടാവും. വിദ്യാലയങ്ങളെ കുറിച്ചും അധ്യാപകരെ കുറിച്ചും പ്രതീക്ഷയും കാഴ്ചപ്പാടുമുള്ളവരുണ്ടാകും. പുതിയ കാലത്തെ അറിഞ്ഞ് വിദ്യാര്‍ഥികളെ വരവേല്‍ക്കാനും തുടര്‍ന്ന് അറിവ് പകരാനും കഴിയുക എന്നതിനാണ് വിദ്യാലയങ്ങളൊരുങ്ങേണ്ടത്. ചെറുപ്രായത്തിനിടയില്‍ തന്നെ അറിവിന്റെ വലിയ ലോകത്തെ പരിചയപ്പെട്ടവരാണിവര്‍. അവരുടെ ചിന്താ സാധ്യതകള്‍ക്കൊത്ത് ഉയരാനും ഉയര്‍ത്താനും സാധിക്കുക എന്നതാണ് വിദ്യാര്‍ഥി സൗഹൃദ വിദ്യാലയത്തിന് വേണ്ടത്. തുറന്നിട്ട ലോകത്തെ അനേകം സാധ്യതകളില്‍ നിന്ന് വിദ്യാലയത്തിലെത്തി തന്നെ വിദ്യ നുകരേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവര്‍ പോലും നമുക്കിടയിലുണ്ടല്ലോ. അക്ഷരാഭ്യാസങ്ങളുടെയോ അറിവിന്റെയോ മാത്രം കൈമാറ്റമല്ല, തീര്‍ത്തും ഒരു നല്ല ജീവിത സംസ്‌കാരത്തിന്റെ കൈമാറ്റമാണ് സംഭവിക്കേണ്ടതെന്ന ഉത്തമ ബോധ്യമാകണം ഓരോ വിദ്യാലയങ്ങളെയും മുന്നോട്ട് നയിക്കേണ്ടത്.

സുരക്ഷിത സമൂഹം
വിദ്യ നുകരുന്ന ഓരോ വിദ്യാര്‍ഥിയും നാടിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ്. അവര്‍ക്ക് സുരക്ഷിത സാഹചര്യങ്ങളൊരുക്കേണ്ടതും അതുറപ്പുവരുത്തേണ്ടതും സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണ്. വിദ്യാര്‍ഥികളുടെ യാത്ര നോക്കിയാല്‍, ദുസ്സഹമായ സാഹചര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. വിദ്യാലയങ്ങളുടെ സമീപങ്ങളില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളില്‍ നിന്ന് രക്ഷാ കവചമൊരുക്കാനാകണം. പഠന, പാഠ്യേതര രംഗങ്ങളിലും കലാ, സാഹിത്യ മേഖലകളിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി സാധിച്ചാല്‍ സുരക്ഷിത സാമൂഹിക സൃഷ്ടിപ്പ് സാധ്യമാകും.

Latest