Articles
കൂട്ടക്കുരുതിക്ക് കൂട്ടുനില്‍ക്കുകയോ?
ജനാധിപത്യം പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് തന്നെ പോകുകയാണ്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടരെ, അത് തീവ്രപ്രത്യയശാസ്ത്രക്കാരായാല്‍ പോലും, വെടിവെച്ച് കൊല്ലാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല. നിയമവാഴ്ച തന്നെയാണ് ഈ രാജ്യത്ത് നടപ്പാക്കേണ്ടത്.

രാഷ്ട്രീയ പ്രവര്‍ത്തനം ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ അതാത് രാജ്യങ്ങളില്‍ അധികാരത്തില്‍ വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ക്കും നീതിന്യായ സംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും കോടതിക്കു മുമ്പില്‍ ഹാജരാക്കാനും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാറിനുള്ള അധികാരവും അവകാശവും അംഗീകരിക്കപ്പെട്ട ഒന്നാണ്. അക്രമങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന പാര്‍ട്ടിയെ രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനങ്ങളുടെ അകത്തു നിന്ന് കൊണ്ട് വേണം സര്‍ക്കാര്‍ നേരിടേണ്ടത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യാനും കോടതിയില്‍ ഹാജരാക്കി വിചാരണ ചെയ്ത് ശിക്ഷിക്കാനുമുള്ള അധികാരമാണ് ഭരണഘടനയും രാജ്യത്തെ നിയമങ്ങളും സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്. അവരെ കൂട്ടത്തോടെ വെടിവെച്ച് കൊല്ലാന്‍ ഒരു സര്‍ക്കാറിനും അധികാരമില്ല.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് വേട്ട തുടര്‍ക്കഥയായി മാറിയിരിക്കുന്നു. ഡസന്‍ കണക്കിന് മാവോയിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അവിടെ പോലീസിന്റെ തോക്കിനിരയായത്. ഏറ്റവുമൊടുവില്‍ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാസേന 27 മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയത്. സി പി ഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവ രാജുവും കൊല്ലപ്പെട്ടിരുന്നു. തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവാണ് ബസവ രാജു. മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 30ല്‍ പരം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് സംസ്‌കരിച്ചുവെന്നാണ് വാര്‍ത്ത. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ കാത്തുനില്‍ക്കവെയാണ്, മൃതദേഹങ്ങള്‍ക്ക് അവകാശികളില്ലെന്ന പേരില്‍ സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുള്ള ഹൈക്കോടതി ഉത്തരവും രേഖകളുമായാണ് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ബന്ധുക്കള്‍ കാത്തുനിന്നത്. ഹൈക്കോടതി ഉത്തരവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയിട്ടും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കാന്‍ വിട്ടുനല്‍കാത്ത പോലീസ് നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മനുഷ്യാവകാശ അഭിഭാഷകയായ ബേല ഭാട്ടിയ ബന്ധുക്കള്‍ക്കൊപ്പം നാരായണ്‍പൂര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അവിടെ ബന്ധുക്കളോടുള്ള പോലീസ് പ്രതികരണം പരുഷമായിരുന്നുവെന്ന് ഭാട്ടിയ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. കോടതി ഉത്തരവും ബന്ധുക്കള്‍ ഹാജരാക്കിയ രേഖകളും പോലീസ് പരിശോധിക്കാനോ മൃതദേഹം വിട്ടുനല്‍കാനോ കൂട്ടാക്കിയില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് പോലും പോലീസ് അനാദരവ് കാട്ടിയെന്നും ബേല ഭാട്ടിയ പ്രതികരിച്ചു. അക്കാദമിക്, സാമൂഹികപ്രവര്‍ത്തക, അഭിഭാഷക കൂട്ടായ്മയായ ദി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ പീസും പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ ഹാജരാക്കിയ രേഖയില്‍ കൊല്ലപ്പെട്ടവരുമായുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ലെന്നാണ് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി സുന്ദരരാജിന്റെ ഭാഷ്യം. സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ച് അവരുമായി ചര്‍ച്ചക്ക് തയ്യാറായ മാവോയിസ്റ്റ് നേതാക്കളെയാണ് ഛത്തീസ്ഗഢ് പോലീസ് തോക്കിനിരയാക്കിയതെന്നും റിപോര്‍ട്ടുകളുണ്ട്.
ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ മാവോയിസ്റ്റുകളെ മുഴുവന്‍ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റുകളുമായി ഒരു തരത്തിലുള്ള ചര്‍ച്ചയുടെയും ആവശ്യമില്ലെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ നിലപാട്. 2003 ഡിസംബറിലാണ് ഛത്തീസ്ഗഢില്‍ ബി ജെ പി ഭരണത്തിലേറിയത്. ആ വര്‍ഷം 56 മാവോയിസ്റ്റുകളടക്കം 149 പേരാണ് ഏറ്റുമുട്ടലുകളില്‍ കൊലചെയ്യപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം 296 മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 397 പേര്‍ കൊല്ലപ്പെട്ടു. ഓപറേഷന്‍ ഗ്രീന്‍ഹണ്ടിനു ശേഷമുള്ള ഉയര്‍ന്ന മരണനിരക്കായിരുന്നു ഇത്. നടപ്പുവര്‍ഷം അഞ്ച് മാസം മാത്രം പിന്നിടുമ്പോള്‍ 230 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ വന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ ആശയ സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്. തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടും അതിന്റെ ഭാഗമായുള്ള തീവ്രവാദ പ്രവര്‍ത്തനവുമെല്ലാം ഇന്ത്യയില്‍ മാത്രം കാണുന്ന ഒന്നല്ല. സായുധ സേനയെ ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തുകയല്ല ഇവരെ അമര്‍ച്ച ചെയ്യാനുള്ള മാര്‍ഗം. ഇടതു തീവ്രവാദത്തിന് എതിരായ ആശയ പ്രചാരണവും ശക്തമായ നിയമ നടപടികളുമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
ജനാധിപത്യം പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് തന്നെ പോകുകയാണ്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടരെ, അത് തീവ്രപ്രത്യയശാസ്ത്രക്കാരായാല്‍ പോലും, വെടിവെച്ച് കൊല്ലാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല. നിയമവാഴ്ച തന്നെയാണ് ഈ രാജ്യത്ത് നടപ്പാക്കേണ്ടത്.