From the print
ഗസ്സക്കാർ മുഴുവനും പട്ടിണിയിലെന്ന് യു എൻ
"ദുരിതാശ്വാസത്തിനുള്ള യു എൻ ശ്രമം ഇസ്റാഈൽ തടസ്സപ്പെടുത്തുന്നു'

ന്യൂയോർക്ക് | ഭൂമുഖത്ത് ഏറ്റവും ദയനീയമായി പട്ടിണി അനുഭവിക്കുന്ന പ്രദേശമായി ഗസ്സ മാറിയെന്ന് യു എൻ. രൂക്ഷമായ കര, വ്യോമ ആക്രമണം തുടരുന്നതിനിടെ ഇസ്‌റാഈൽ ഗസ്സയിലേക്കുള്ള ദുരിതാശ്വാസ വിതരണം തടയുക കൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് യു എന്നിന്റെ പ്രതികരണം.
ഗസ്സയിലെ മുഴുവൻ പേരും മുഴുപ്പട്ടിണിയിലേക്ക് നീങ്ങുകയാണ്. ആക്രമണം അവസാനിപ്പിച്ചും ദുരിതാശ്വാസ ട്രക്കുകൾ കടത്തിവിട്ടും ഗസ്സാ ജനതയെ സർവനാശത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇസ്‌റാഈൽ തയ്യാറാകണമെന്ന് യു എൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമീപകാല ചരിത്രത്തിലൊരിക്കലും കാണാത്ത നിലയിലാണ് യു എൻ സഹായ ഏജൻസികളുടെ പ്രവർത്തനം ഇസ്‌റാഈൽ സേന തടസ്സപ്പെടുത്തുന്നതെന്ന് യു എൻ ഓഫീസ് ഫോർ കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് വക്താവ് ജെൻസ് ലാർകേ
പറഞ്ഞു.
അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഏതാനും ട്രക്കുകൾ മാത്രമാണ് കടത്തിവിടുന്നത്. കരീം അബൂ സലീം
ക്രോസ്സിംഗിൽ 900 ട്രക്കുകൾ കടത്തി വിടാൻ ഐ ഡി എഫിന്റെ അനുമതി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അവയും തടഞ്ഞുവെന്ന് ജെൻസ് പറഞ്ഞു. ഗസ്സാ മുനമ്പിന്റെ വടക്കൻ ഭാഗത്ത് ഒരുപിടി ധാന്യം പോലും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയില്ലെന്നും ഖാൻ യൂനുസ് ഉൾപ്പെടുന്ന മധ്യഭാഗത്തും ഇതാണ് സ്ഥിതിയെന്നും അൽ ജസീറയിലെ ഹാനി മഹ്്മൂദ് റിപോർട്ട്
ചെയ്തു.
60 മരണം
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60 പേരുടെ മൃതദേഹങ്ങളും പരുക്കേറ്റ 284 പേരെയും ഗസ്സയിലെ ആശുപത്രികളിൽ എത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ മേഖലയിലെ ആശുപത്രികളിലെ എണ്ണം ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിലാണ് വടക്കൻ മേഖലയിൽ കൂടുതൽ ഇരകൾ ഉള്ളതെന്ന് കരുതുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 54,381 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണം 1,24,054 ആയി.