International
ഗൾഫിലെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: പുതിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു
വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്‌കൂളുകളില്‍ നിന്നുള്ള കൃത്യമായ ഡാറ്റ സി ബി എസ് ഇ ശേഖരിക്കും.
ദുബായ്| സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്റെ മൂല്യനിര്‍ണ്ണയ രീതി സി ബി എസ് ഇ പ്രഖ്യാപിച്ചു. പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ നടപടി.
പുതുക്കിയ പദ്ധതി അനുസരിച്ച്, പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ ഫലം ആന്തരിക മൂല്യനിര്‍ണ്ണയത്തിലൂടെ തയ്യാറാക്കും. പരീക്ഷ പൂര്‍ത്തിയാക്കിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നേടിയ യഥാര്‍ത്ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം.
പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രായോഗിക പരീക്ഷകള്‍ പ്രോജക്ട് വര്‍ക്കുകള്‍, ഇന്റേണല്‍ അസസ്മെന്റ്, ലഭ്യമായ തിയറി മാര്‍ക്കുകള്‍ എന്നിവ സംയോജിപ്പിച്ചാണ് അന്തിമ ഗ്രേഡ് നിശ്ചയിക്കുന്നത്. തിയറി മാര്‍ക്കുകള്‍, പ്രീ-ബോര്‍ഡ് പരീക്ഷകള്‍, ക്ലാസ് ടെസ്റ്റുകള്‍, മറ്റ് അക്കാദമിക് റെക്കോര്‍ഡുകള്‍ എന്നിവ മൂല്യനിര്‍ണ്ണയത്തിനായി പരിഗണിക്കും. യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്‌കൂളുകളില്‍ നിന്നുള്ള കൃത്യമായ ഡാറ്റ സിബിഎസ്ഇ ശേഖരിക്കും. ഈ മൂല്യനിര്‍ണ്ണയ രീതിയിലൂടെ ഫലം വേഗത്തില്‍ പ്രസിദ്ധീകരിക്കാനും ഉന്നത പഠനത്തിനുള്ള നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.




