Connect with us

Kerala

പാലം ആത്മഹത്യാ മുനമ്പായി; ബാരിക്കേടുയര്‍ത്തി പ്രതിരോധം

തിരുവല്ല - മാന്നാര്‍ സംസ്ഥാന പാതയില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്കു കുറുകെയുള്ള പന്നായി പാലത്തില്‍ 25 ലക്ഷം രൂപ ചെലവിട്ടാണ് ബാരിക്കേട് സ്ഥാപിച്ചത്.

Published

|

Last Updated

മാന്നാര്‍ | പമ്പാ നദിക്ക് കുറുകെയുള്ള പന്നായി പാലത്തില്‍ ആത്മഹത്യ പെരുകിയതോടെ പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു. 25 ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് ബാരിക്കേട് സ്ഥാപിച്ചത്.

തിരുവല്ല – മാന്നാര്‍ സംസ്ഥാന പാതയില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്കു കുറുകെയുള്ള പന്നായി പാലത്തില്‍ നിന്ന് അടുത്തയിടെ നിരവധി പേര്‍ പുഴയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകൂടി പരിഗണിച്ചാണ് 120 മീറ്റര്‍ നീളമുള്ള പാലത്തിന്റെ കൈവരികളിലും 29 മീറ്റര്‍ അപ്രോച്ച് റോഡിന്റെ ഇരുവശത്തുമായി രണ്ടുമീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചത്.

പാലത്തിന്റെ ഉയരം കുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ ശക്തമായ ഒഴുക്കും ആഴവും കാരണമാണ് പലരും ആത്മഹത്യ ചെയ്യാന്‍ പന്നായി പാലം തെരഞ്ഞെടുക്കുന്നത് എന്നാണ് കരുതുന്നത്. പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് കൈവരികള്‍ക്ക് ഉയരം കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തി പാലത്തില്‍ നിന്ന് ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവായിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായി പാലത്തിന്റെ കൈവരികളില്‍ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവും ഉണ്ടായിരുന്നു.

പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം നവംബറിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇരുമ്പില്‍ നിര്‍മ്മിച്ച ഫ്രെയിമിനുള്ളില്‍ പി വി സി പൂശിയ ജി ഐ നെറ്റ് പിടിപ്പിച്ചാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.

 

Latest