International
കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അറസ്റ്റ്, കൊലപാതകം; റഷ്യ - അസർബൈജാൻ ബന്ധത്തിൽ ഉലച്ചിൽ
റഷ്യൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് അസർബൈജാൻ

മോസ്കോ | കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അസർബൈജാനിൽ നിന്നുള്ളവരെ റഷ്യ അറസ്റ്റ് ചെയ്തതിന് പിന്നാലെ റഷ്യ – അസർബൈജാൻ ബന്ധം വഷളായി. റഷ്യൻ സാംസ്കാരിക പരിപാടികൾ റദ്ദാക്കിയ അസർബൈജാൻ, റഷ്യൻ മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിൽ വെച്ചാണ് അസർബൈജാനിൽ ജനിച്ച റഷ്യൻ പൗരത്വമുള്ളവരെ അറസ്റ്റ് ചെയ്തത്. ആകെ അൻപതോളം പേരെ അറസ്റ്റ് ചെയ്തു. ഇതിനിടെ നടന്ന പോലീസ് നടപടിക്കിടെ രണ്ട് അസർബൈജാൻ പൌരന്മാർ കൊല്ലപ്പെട്ടിരുന്നു. സഹോദരന്മാരായ സിയാദ്ദീനും ഹുസൈൻ സഫറോവുമാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിന്‍റെ തുടക്കം മുതൽ നടന്ന കൊലപാതകങ്ങളുമായി ബന്ധമുള്ള വംശീയ ക്രിമിനൽ ഗ്രൂപ്പിനെതിരെയാണ് പോലീസ് നടപടിയെന്നാണ് റഷ്യയുടെ വിശദീകരണം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
ഇതോടെ അസർബൈജാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി. അറസ്റ്റിനിടെ ഒരാൾ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റഷ്യൻ അന്വേഷണ സമിതി വിശദീകരിച്ചു. രണ്ടാമത്തെയാളുടെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് റഷ്യയുടെ വിശദീകരണം. ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്ന് അസർബൈജാൻ കുറ്റപ്പെടുത്തി.