Connect with us

Nipah virus

നിപ രോഗലക്ഷണത്തില്‍ അയച്ച രണ്ട് സാമ്പിളുകള്‍കൂടി നെഗറ്റീവ്

ഇതോടെ മരിച്ച കുട്ടിയുടെ ബന്ധുക്കളടക്കം ഇന്ന് പുറത്തുവന്ന പത്ത് പേരുടെ പരിശോധന ഫലവും നെഗറ്റീവായി

Published

|

Last Updated

കോഴിക്കോട് | നിപ രോഗലക്ഷണങ്ങളുടെ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയ രണ്ട് സാമ്പിളുകള്‍കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതുതായി ഏര്‍പ്പെടുത്തിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ നെഗറ്റീവായതിനാല്‍ ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട്‌ രാവിലെ മന്ത്രി പുറത്തുവിട്ടിരുന്നു.  നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മതാപിതാക്കളടക്കമുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് രാവിലെ ലഭിച്ചത്. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളവരാണ് എട്ട് പേരും. എല്ലാവരുടേയും സാമ്പിളുകള്‍ മൂന്ന് തവണ വീതം പൂനെ വൈറോളജി ലാബില്‍ പരിശോധനക്ക് വിധേയമാക്കി. ആരിലും വൈറസ് കണ്ടെത്തിയില്ല. ഇതോടെ ഇന്ന് പുറത്തുവന്ന പത്ത് പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന വലിയ ആശ്വാസ റിപ്പോര്‍ട്ടാണ് ലഭിച്ചത്.

ഇനി അഞ്ച് പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 48 പേരാണ് ഹൈ റിസക് പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചോളം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ അധികവും ആരോഗ്യപ്രവര്‍ത്തകരാണ്. കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിപ വ്യാപനം തീവ്രമാകില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.

 

 

Latest