Connect with us

airport city terminal

അബുദാബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു

നിലവിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാകും സിറ്റി ടെർമിനൽ സേവനം ലഭ്യമാകുക.

Published

|

Last Updated

അബുദാബി | മൂന്ന് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ സിറ്റി ടെർമിനൽ സേവനം അബുദാബി നഗരത്തിൽ വീണ്ടും ആരംഭിക്കുന്നു. നാളെ മുതൽ മിനായിലെ അബുദാബി ക്രൂയിസ് ടെർമിനലിലാണ് പുതിയ സിറ്റി ചെക്ക് ഇൻ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാകും സിറ്റി ടെർമിനൽ സേവനം ലഭ്യമാകുക. അടുത്ത മാസത്തോടെ കൂടുതൽ വിമാനകമ്പനികൾ സിറ്റി ടെർമിനലിൽ എത്തുമെന്നാണ്  അറിയിച്ചിരിക്കുന്നത്.

യാത്രക്ക് 24 മണിക്കൂർ മുമ്പ് മുതൽ കുറഞ്ഞത് നാല് മണിക്കൂർ മുമ്പ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ഇവിടെ നിന്ന് ലഭിക്കുന്ന ബോർഡിംഗ് പാസുമായി നേരെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലേക്ക് പോയാൽ മതി. മിന ക്രൂയിസ് ടെർമിനലിൽ ലഭിക്കുന്ന സൗജന്യ പാർക്കിംഗ് സൗകര്യവും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഒരു യാത്രക്കാരന് 45 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 25 ദിർഹവും നാല് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് 120 ദിർഹവുമാണ് ഈടാക്കുന്നത്. നിലവിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയാകും പ്രവർത്തിക്കുക. അടുത്ത മാസത്തോടെ 24 മണിക്കൂറും ടെർമിനൽ പ്രവർത്തിക്കും.

മൊറാഫിക്ക് ഏവിയയേഷൻ സർവീസസ് എന്ന സ്ഥാപനമാണ് ഇത്തിഹാദ് എയർവെയ്‌സ് അടക്കമുള്ള വിമാനകമ്പനികളുമായി സഹകരിച്ച് സിറ്റി ടെർമിനൽ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നത്. 1999ൽ അബുദാബിയിൽ ആരംഭിച്ച സിറ്റി ടെർമിനൽ ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ഒക്ടോബറിലാണ് ടെർമിനലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി