editorial
ജയിലിലെ നോവല്‍; എഴുത്തിലെ വിലക്ക്
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് വിമര്‍ശനത്തിനുള്ള പൗരസ്വാതന്ത്ര്യം. അത് പ്രസംഗത്തിലൂടെയാകാം. കവിതയിലൂടെയാകാം. നോവലിലൂടെയാകാം. അതുള്‍ക്കൊള്ളാനുള്ള വിശാലമനസ്സാണ് ജനായത്ത വ്യവസ്ഥയിലെ ഭരണാധികാരികള്‍ക്ക് വേണ്ടത്.

ജയിലില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്ത് വര്‍ഷമായി ജയിലില്‍ കഴിയുന്ന രൂപേഷ്, ജയിലില്‍ വെച്ചെഴുതിയ നോവലിന് ജയില്‍ അധികൃതരും ആഭ്യന്തര വകുപ്പും പ്രസിദ്ധീകരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം തുടങ്ങിയത്. പ്രസിദ്ധീകരണത്തിന് അനുമതി തേടി സാഹിത്യ അക്കാദമി പ്രസിഡന്റ് കവി കെ സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ ഒപ്പിട്ട നിവേദനം രൂപേഷ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതുവരെയും പ്രസിദ്ധീകരണത്തിന് പച്ചക്കൊടി കാണിച്ചിട്ടില്ല ആഭ്യന്തര വകുപ്പ്.
ജയില്‍, കോടതി, യു എ പി എ കരിനിയമം തുടങ്ങിയവയെക്കുറിച്ച് വിമര്‍ശനാത്മകമായ പരാമര്‍ശമുള്ളതു കൊണ്ടാണത്രെ നോവല്‍ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാത്തത്. മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഒരു കവിയുടെ ജീവിതമാണ് നോവലിന്റെ പ്രമേയമെന്നാണ് പറയപ്പെടുന്നത്. പിന്നീട് കവി പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റി. യു എ പി എ ചുമത്തി ജയിലില്‍ അടക്കപ്പെട്ട കഥാപാത്രം അവിടെ അനുഭവിക്കേണ്ടി വന്ന പീഡനവും നിയമ-മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം അടങ്ങുന്നതാണ് “ബന്ദിതരുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന് പേരിട്ട ഈ നോവല്‍.
സി പി ഐ (എം എല്‍)ന്റെ വിദ്യാര്‍ഥി സംഘടനയായ കേരള വിദ്യാര്‍ഥി സംഘടന (കെ വി എസ്)യിലൂടെയാണ് രൂപേഷ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഒളിവില്‍ കഴിയവെ 2015ലാണ് പോലീസ് അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചത്. ജയില്‍ ജീവിതകാലത്ത് രൂപേഷ് രചിക്കുന്ന രണ്ടാമത് നോവലാണ് “ബന്ദിതരുടെ ഓര്‍മക്കുറിപ്പുകള്‍’. നേരത്തേ എഴുതിയ “വസന്തത്തിന്റെ പൂമരങ്ങള്‍’ എന്ന നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മര്‍ദനോപകരണമായി മാറുന്ന ഭരണകൂടമാണ് ഈ നോവലിന്റെയും പ്രമേയം. എന്തുകൊണ്ട് മാവോയിസം പോലുള്ള പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുകള്‍ പടര്‍ത്തുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാനാണ് നോവലില്‍ അദ്ദേഹം ശ്രമിക്കുന്നത്.
അഭിപ്രായ- ആവിഷ്‌കാര സ്വാതന്ത്യത്തിനു വേണ്ടി ശക്തിയായി വാദിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് രൂപേഷിന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിക്കപ്പെടുന്നത് എന്നതാണ് വിരോധാഭാസം. യു എ പി എ ഉള്‍പ്പെടെ എല്ലാ കരിനിയമങ്ങളോടും നയപരമായി കടുത്ത വിയോജിപ്പാണ് സി പി എമ്മിന്. പാര്‍ലിമെന്റിലടക്കം പാര്‍ട്ടി ഇത് പ്രകടമാക്കിയിട്ടുണ്ട്. കേരളത്തിലുള്‍പ്പെടെ ജയിലുകളില്‍ മൂന്നാംമുറ പ്രയോഗം തുടങ്ങി മര്‍ദനവും പീഡനവും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ടെന്നത് വസ്തുതയാണ്.
പോലീസിന്റെ കൈക്കരുത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധി പേരുണ്ട് സംസ്ഥാനത്ത്. ഇത്തരം വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യ സൃഷ്ടികള്‍ മുമ്പ് വെളിച്ചം കണ്ടതുമാണ്. എഴുതാനും വായിക്കാനും എഴുതിയത് പ്രസിദ്ധീകരിക്കാനുമുള്ള തടവുകാരുടെ അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി തറപ്പിച്ചു പറയുകയുണ്ടായി. പിന്നെന്തു കൊണ്ട് രൂപേഷിന്റെ നോവലിന് അനുമതി നിഷേധിക്കുന്നുവെന്നത് ദുരൂഹം.
കെ സച്ചിദാനന്ദന്‍, പി എന്‍ ഗോപീകൃഷ്ണന്‍, അശോകന്‍ ചെരുവില്‍ തുടങ്ങി ഇടതുപക്ഷ സഹയാത്രികരായ സാഹിത്യകാരന്മാര്‍ തന്നെ ജയില്‍ വകുപ്പിന്റെ നിഷേധാത്മക നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അപകടകരമായ പ്രമേയങ്ങളോ തീവ്രവാദത്തെ പിന്തുണക്കുന്ന പരാമര്‍ശങ്ങളോ നോവലില്‍ ഇല്ലെന്നിരിക്കെ എന്താണ് പ്രസിദ്ധീകരണാനുമതി നല്‍കുന്നതിന് തടസ്സമെന്നാണ് സച്ചിദാനന്ദന്റെ ചോദ്യം. ജയില്‍ അന്തേവാസികളുടെ വിദ്യാഭ്യാസവും സര്‍ഗാത്മക ജീവിതവും എഴുത്തും നിരുത്സാഹപ്പെടുത്തുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടതെന്ന് അശോകന്‍ ചെരുവില്‍ കുറിക്കുന്നു. ലോകശ്രദ്ധേയമായ പല കൃതികളും ജയിലില്‍ പിറന്നതാണ്. ജയില്‍ ജീവിതം ഏകാന്തവും യാതനകള്‍ നിറഞ്ഞതുമെങ്കിലും വായിക്കാനും ചിന്തിക്കാനും സാഹിത്യരചനകള്‍ നടത്താനുമുള്ള അവസരമായി അതിനെ ഉപയോഗപ്പെടുത്തിയവര്‍ നിരവധി. ജയിലില്‍ വെച്ചാണ് ജവഹര്‍ലാല്‍ നെഹ്‌റു പല കൃതികളും രചിച്ചത്. ഇ എം എസും ജയില്‍ ജീവിത കാലത്ത് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സമൂഹത്തിന് ദോഷകരമായ പ്രമേയങ്ങളല്ലെങ്കില്‍ ജയില്‍ അന്തേവാസികളുടെ ഗ്രന്ഥരചനകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അത് ആരോഗ്യകരവും പരിഷ്‌കൃതവുമായ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ എക്‌സ് അക്കൗണ്ടില്‍ ഒരു കവിത പോസ്റ്റ് ചെയ്തതിനെ ചൊല്ലി കോണ്‍ഗ്രസ്സ് രാജ്യസഭാ എം പി ഇംറാന്‍ പ്രതാപിനെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ അഭയ് കെ ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ പരാമര്‍ശം. സാഹിത്യങ്ങളും കലാപ്രകടനങ്ങളുമാണ് ജീവിതത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ 19ാം അനുഛേദം പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുണ്ട്. 1948 ഡിസംബര്‍ 10ലെ മനുഷ്യാവകാശ പ്രഖ്യാപനം, സിവില്‍, പോളിറ്റിക്കല്‍ റൈറ്റ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ തുടങ്ങി അന്താരാഷ്ട്ര ചട്ടങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അനിവാര്യത ഊന്നിപ്പറയുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് വിമര്‍ശനത്തിനുള്ള പൗരസ്വാതന്ത്ര്യം. അത് പ്രസംഗത്തിലൂടെയാകാം. കവിതയിലൂടെയാകാം. നോവലിലൂടെയാകാം. അതുള്‍ക്കൊള്ളാനുള്ള വിശാലമനസ്സാണ് ജനായത്ത വ്യവസ്ഥയിലെ ഭരണാധികാരികള്‍ക്ക് വേണ്ടത്.