Connect with us

Kerala

'ഓപ്പറേഷന്‍ മത്സ്യ'; ഇന്ന് നടത്തിയത് 106 പരിശോധനകള്‍, ഭക്ഷ്യയോഗ്യമല്ലാത്ത 14 കിലോഗ്രാം മത്സ്യം നശിപ്പിച്ചു

34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു.

Published

|

Last Updated

തിരുവനന്തപുരം | മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’ പ്രകാരം ഇന്ന് സംസ്ഥാനത്ത് 106 പരിശോധനകള്‍ നടത്തി. 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത 14 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഈ വിവരങ്ങള്‍. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടത്തിയത്.

‘ഓപ്പറേഷന്‍ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചിട്ടുണ്ട്. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1842 പരിശോധനയില്‍ 1029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.

Latest