Business
വേദനയോട് വിട പറഞ്ഞ 10,000 സന്ധികൾ: മേയ്ത്ര ഹോസ്പിറ്റലിന് ചരിത്ര നേട്ടം
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ 10,000 രോഗികൾക്ക് വീണ്ടും സുഖമായി നില്ക്കാനും നടക്കാനും കഴിയുന്ന ജീവിതം സമ്മാനിച്ചതിന്റെ ആഘോഷമായിരുന്നു 'Celebrating 10,000 Happy Joints'.

ഡോ. സമീർ അലി (ഹെഡ് - ആർത്രോപ്ലാസ്റ്റി & ആർത്രോസ്കോപ്പി, സീനിയർ കൺസൽട്ടൻറ്) സദസ്സിനെ അഭിസംബോധന ചെയ്യുന്നു.
കോഴിക്കോട്| 10,000 സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ചരിത്ര നേട്ടവുമായി മേയ്ത്ര ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക് വിഭാഗം. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ 10,000 രോഗികൾക്ക് വീണ്ടും സുഖമായി നില്ക്കാനും നടക്കാനും കഴിയുന്ന ജീവിതം സമ്മാനിച്ചതിന്റെ ആഘോഷമായിരുന്നു ‘Celebrating 10,000 Happy Joints’. ചടങ്ങിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും, അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും പങ്കെടുത്തു.
ഈ പ്രത്യേക നേട്ടം ആഘോഷിക്കുന്ന ചടങ്ങിന് ഓർത്തോപീഡിക് വിഭാഗം ചെയർമാനും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഒരുപാട് പേരുടെ ജീവിതത്തിന് പുതിയ തുടക്കം കുറിച്ചു എന്നും, മുട്ടിന്റെ കാർട്ടിലേജ് തേഞ്ഞുപോകുന്നതാണ് വേദനയ്ക്കും രൂപവൈകൃതത്തിനും കാരണമാകുന്നത്, ശസ്ത്രക്രിയ ചെയ്യുന്നതോടെ തേഞ്ഞുപോയ സന്ധിയുടെ ആ അഗ്രഭാഗത്തെ ലോഹ സംഗ്രഹവും അൾട്രാ ഹൈ മോളിക്കുലാർ വെയ്റ്റ് പ്ലാസ്റ്റിക്കും ഉപയോഗിച്ച് മാറ്റി വെക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന്റെ ഔപചാരിക ഉദ്‌ഘാടനം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും, ലൈഫ് കോച്ചുമായ ശ്രീ. അഭിഷാദ് ഗുരുവായൂർ നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുമായി സംവാദം നടത്തി. ജീവിതം ശസ്ത്രക്രിയയിലൂടെ എങ്ങനെ മാറ്റപ്പെട്ടു എന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ചടങ്ങിന്റെ ഹൃദയസ്പർശിയായ ഭാഗമായിരുന്നു.
ചടങ്ങിൽ ഡോ. ജിജോ വി ചെറിയൻ (മെഡിക്കൽ ഡയറക്ടർ & സീനിയർ കൺസൽട്ടൻറ്), ശ്രീ. നിഹാജ് ജി മുഹമ്മദ് (സിഇഒ, മേയ്ത്ര ഹോസ്പിറ്റൽ) തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ആർത്രോപ്ലാസ്റ്റി & ആർത്രോസ്കോപ്പി വിഭാഗത്തിന്റെ മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സമീർ അലി “The Journey of 10,000 Joint Replacement” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അവതരണമായിരുന്നു ഒരു പ്രധാന ആകർഷണം. മേയ്ത്രയുടെ ഓർത്തോപീഡിക് സേവനങ്ങളുടെ പ്രത്യേകത, അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളായ കംപ്യൂട്ടർ നാവിഗേഷൻ, റോബോട്ടിക് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഫാസ്റ്റ് ട്രാക് ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് പെയ്ൻ മാനേജ്‌മന്റ് സിസ്റ്റം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വർഷത്തിൽ ഏകദേശം 1000 മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ആണ് മേയ്ത്രയിൽ നടക്കുന്നത് എന്നും, പ്രായമായവർക്ക് ഇനി പഴയത് പോലെ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടതില്ല മറിച്ചു ശസ്ത്രക്രിയയിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം സാധ്യമാണ് എന്നും, മേയ്ത്ര ഹോസ്പിറ്റൽ ഭാവിയിലും മികച്ച ആരോഗ്യപരിചരണത്തിന് പ്രതിജ്ഞാബദ്ധമാണ് എന്നും ഡോ. സമീർ അലി കൂട്ടിച്ചേർത്തു.
55 വയസ്സിന് മുകളിലുള്ള, തുടർച്ചയായ മുട്ട് വേദന അനുഭവപ്പെടുന്നവരോ, മുട്ടിൽ വളവോ രൂപവൈകൃതമോ വന്നവർക്കാണ് ഈ ശസ്ത്രക്രിയ പ്രധാനമായും ശുപാർശ ചെയ്യപ്പെടുന്നത് എന്ന് നന്ദിപ്രസംഗത്തിൽ ഡോ. നബീൽ മുഹമ്മദ്, സീനിയർ കൺസൾട്ടന്റ് – സെന്റർ ഫോർ ബോൺ, ജോയിന്റ് & സ്‌പൈൻ, പറഞ്ഞു.