Connect with us

Ongoing News

അക്രമാസക്തരായി പോലീസിനെ കല്ലെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

പൊതുസ്ഥലത്ത് അക്രമമുണ്ടാക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കല്ലെറിയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | പൊതുനിരത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ ആക്രമിക്കാന്‍ മുതിരുകയും ചെയ്ത നാലംഗ സംഘം പോലീസിനു നേരെയും അക്രമം നടത്തി. പ്രതികളെ പിന്നീട് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പൊതുസ്ഥലത്ത് അക്രമമുണ്ടാക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കല്ലെറിയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു. അടൂര്‍ വയല അറുകാലിക്കല്‍ പടിഞ്ഞാറ് മുഖത്തല വീട്ടില്‍ ഹരി (22), ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അമല്‍ നിവാസില്‍ വി അമല്‍ (24), അറുകാലിക്കല്‍ പടിഞ്ഞാറ് പുത്തന്‍വീട്ടില്‍ അനന്ദു കൃഷ്ണന്‍ (24), ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് ശ്രീനിലയം വീട്ടില്‍ ദീപു (24) എന്നിവരാണ് പിടിയിലായത്.

കല്ലേറില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ സന്ദീപ്, അന്‍സാജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ കൈയ്ക്കും വയറിനുമാണ് പരുക്കു പറ്റിയത്. സന്ദീപിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് യുവാക്കള്‍, അറുകാലിക്കല്‍ ക്ഷേത്രത്തിന് സമീപമെത്തി സംഘര്‍ഷമുണ്ടാക്കുന്നതായുള്ള വിവരമറിഞ്ഞ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഏഴംകുളം ബാറിന് സമീപത്തു നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അപ്പോഴും ഇവര്‍ കൈയറ്റത്തിനു ശ്രമിച്ചെങ്കിലും കൂടുതല്‍ പോലീസെത്തി കീഴ്‌പ്പെടുത്തി. സ്ഥലത്ത് നിന്നും നീക്കം ചെയ്ത് ജീപ്പില്‍ കയറ്റുമ്പോഴും അക്രമാക്തരായ യുവാക്കള്‍ പോലീസിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്.

അടൂര്‍ എസ് ഐമാരായ എം പ്രശാന്ത്, എല്‍ അനൂപ് സി പി ഒമാരായ സൂരജ്, മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. യുവാക്കള്‍ പതിവായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഉച്ചമുതല്‍ ഇവര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനങ്ങളില്‍ ഏഴംകുളം ആറുകാലിക്കല്‍ മേഖലകളില്‍ സഞ്ചരിച്ച്, പ്രദേശവാസികളോടും മറ്റും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.