Connect with us

National

ലിംഗ നിര്‍ണയത്തിനായി ഗര്‍ഭിണിയായ ഭാര്യയുടെ വയറ് അരിവാള്‍ കൊണ്ട് മുറിച്ച യുവാവിന് ജീവപര്യന്തം

ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ലെന്നതിന്റെ പേരില്‍ പന്ന ലാല്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍പ്രദേശിലെ ബദൗണില്‍ ഗര്‍ഭിണിയായ ഭാര്യ പ്രസവിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്നറിയാന്‍ അരിവാളുകൊണ്ട് ഭാര്യയുടെ വയറ് മുറിച്ച യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. ബദൗണിലെ സിവില്‍ ലൈനിലെ താമസക്കാരനായ പന്ന ലാല്‍ ആണ് കൊടും ക്രൂരത ചെയ്തത്. 2020 സെപ്റ്റംബറിലാണ് ഇയാള്‍ ഭാര്യ അനിതയെ ആക്രമിച്ചത്.

22 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ലെന്നതിന്റെ പേരില്‍ പന്ന ലാല്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം അനിതയുടെ കുടുംബത്തിന് അറിയാമായിരുന്നു. വഴക്ക് നിര്‍ത്താനും കാര്യങ്ങള്‍ പന്ന ലാലിനെ ബോധ്യപ്പെടുത്താനും ഇവര്‍ നിരന്തരം ശ്രമിച്ചിരുന്നു. എന്നാല്‍ അനിതയെ വിവാഹമോചനം ചെയ്യുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് അവരില്‍ ഒരു ആണ്‍ കുഞ്ഞ് ജനിക്കുമെന്നുമായിരുന്നു പന്ന ലാല്‍ ഭീഷണിപ്പെടുത്തിവന്നത്.

സംഭവ ദിവസം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ ചൊല്ലി ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. രോഷാകുലനായ പന്ന ലാല്‍, അനിത ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ അവളുടെ വയറു മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ പന്ന ലാല്‍ അരിവാള്‍ കൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന് കുതറിമാറി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അനിതയെ പിടിച്ചുവെച്ച് അരിവാള്‍ കൊണ്ട് വയറു മുറിച്ചു. സംഭവ സമയം എട്ടുമാസം ഗര്‍ഭിണിയായിരുന്നു അനിത. നിലവിളിച്ചുകൊണ്ട് തെരുവിലേക്കോടിയ അനിതയെ സമീപത്തെ കടയില്‍ ജോലി ചെയ്യുകയായിരുന്ന സഹോദരന്‍ എത്തിയാണ് രക്ഷിച്ചത്. ഇതിന് പിന്നാലെ പന്ന ലാല്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അനിതയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ അനിതയുടെ പരുക്ക് ഭേദമായെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ആണ്‍കുഞ്ഞായിരുന്നു അത്.

അതേ സമയം, തന്റെ സഹോദരങ്ങളുമായി സ്വത്ത് തര്‍ക്കത്തിലായതിനാല്‍ തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ അനിത സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പന്ന ലാല്‍ കോടതിയില്‍ വാദിച്ചത്.

Latest