Connect with us

National

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

കോവാക്സിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്സീനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യുഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചിരിക്കുകയാണിപ്പോള്‍. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായാണ് ബാധിക്കുക. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്സിന്‍ വിവിധ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന ആരാഞ്ഞിട്ടുള്ളത്.

കോവാക്സിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോവാക്സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് വാക്സീന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ ഡോ. വി.കെ പോള്‍ പറഞ്ഞിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തില്‍ കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. കോവാക്സിനും കോവിഷീല്‍ഡും വാക്സീനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്നിക് പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് കുത്തിവച്ചു തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സീനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യുഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്നാണ് കോവാക്സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്സീന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നില്ല.