Connect with us

National

പുറത്താക്കില്ല; കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കും

നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടി ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ അച്ചടക്ക സമിതി ശിപാര്‍ശ. എഐസിസി അംഗത്വത്തില്‍ നിന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും നീക്കാനാണ് അച്ചടക്ക സമതിയുടെ ശിപാര്‍ശ. ശിപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.അതേ സമയം നടപടി സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണ്.

അച്ചടക്കം ലംഘിച്ച സുനില്‍ ജാക്കറിന് രണ്ട് വര്‍ഷം സസ്‌പെന്‍ഷനും അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തു. അതേസമയം നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി .കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെ പി സി സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ പോലും നല്‍കാതെയുള്ള അച്ചടക്ക സമിതിയുടെ മൃദു സമീപനം കെപിസിസിക്ക് വലിയ തിരിച്ചടിയാണ്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയില്‍ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് കടുത്ത നടപടിക്ക് വിലങ്ങുതടിയാകുന്നത്.

അതേസമയം കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും പാര്‍ട്ടി തന്റെ വികാരം ആണെന്നും കെ വി തോമസ് പ്രതികരിച്ചു. അച്ചടക്ക സമിതിയുടെതു സാധാരണ നടപടിക്രമം ആണെന്നും അദ്ദേഹം പറഞ്ഞു