Editorial
ലഹരിയുടെ വേരറുക്കാതെ എങ്ങോട്ടാണീ പോക്ക്!
ക്രിയാത്മകമായി ഒന്നും ചെയ്യാനാകാത്ത, അപകടകരമായ മാനസികാവസ്ഥയുള്ള, ഉറക്കം തൂങ്ങികളായ യുവാക്കളുടെ നാടായി കേരളം മാറരുത്. മാതാവിനെ കഴുത്തറുത്ത് കൊല്ലുന്നവരെയല്ല, കുടുംബ ബന്ധങ്ങളുടെ മാധുര്യം തിരിച്ചറിയുന്നവരെയാണ് നാടിന് വേണ്ടത്.

ലഹരിയുടെ വ്യാപനം ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നതിന് ഏറ്റവും ഭീകരമായ തെളിവാണ് താമരശ്ശേരി പുതുപ്പാടിയില്‍ മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നുവെന്നത്. മസ്തിഷ്‌ക അര്‍ബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് ശയ്യാവലംബിയായ മാതാവിനെ വകവരുത്താന്‍ ഈ യുവാവിന് സാധിച്ചുവെന്നത് ലഹരിക്ക് അടിമപ്പെട്ടവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൗര്യം കൈവരിക്കുന്നുവെന്നതിന്റെ നിദര്‍ശനമാണ്. ഓരോ കുടുംബത്തിലും ഇത്തരക്കാര്‍ ഉണ്ടാക്കുന്ന ഭീതിയും വേദനയും അപമാനവും ആ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവര്‍ക്ക് മാത്രമേ പൂര്‍ണമായി മനസ്സിലാകൂ. ഇവരില്‍ പലരും സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത് ഒരു നാടിനെയൊന്നാകെ ദുരന്തത്തിലേക്ക് വലിച്ചു കൊണ്ടുപോകുകയാണ്.
ലഹരിയുടെ വേരറുക്കാതെ ഒരടി മുന്നോട്ട് പോകാന്‍ കേരളീയ സമൂഹത്തിന് സാധ്യമല്ല. റോഡുകളില്‍, കലാലയങ്ങളില്‍, ആശുപത്രികളില്‍, ആഘോഷങ്ങളില്‍ എന്നുവേണ്ട ജീവിതത്തിന്റെ സര്‍വ മേഖലയിലും ലഹരിയുടെ കെടുതികള്‍ കാണാം. ഡോ. വന്ദനാദാസിനെ ആശുപത്രിയില്‍ കുത്തിക്കൊന്നത് മയക്കുമരുന്നടിച്ച ക്രിമിനലായിരുന്നു. മദ്യപിച്ച് ലക്കുകെട്ടയാളാണ് ഈയിടെ തൃശൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന മനുഷ്യര്‍ക്ക് മേല്‍ ലോറി കയറ്റിയത്. സ്‌കൂളുകളിലും കലാലയങ്ങളിലും നടക്കുന്ന ചില കൂട്ടത്തല്ലുകളിലും റാംഗിംഗുകളിലുമെല്ലാം ലഹരിയാണ് വില്ലന്‍. ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവരില്‍ പലരും ലഹരിയുടെ പിടിയിലമര്‍ന്നവരാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലാച്ചിയില്‍ കുടുംബാംഗങ്ങളെ യുവാവ് കൂട്ടക്കൊല നടത്തിയ സംഭവമറിഞ്ഞ് കേരളം നടുങ്ങിയിരുന്നു. ലഹരിക്ക് അടിമയായിരുന്നു യുവാവ്. കലി തീരാതെ അമ്മിക്കല്ല് കൊണ്ട് ഭൗതിക ശരീരം ചതച്ച് കളഞ്ഞ യുവാവിലൂടെ ലഹരിഭീകരാവസ്ഥയുടെ നേര്‍ചിത്രമാണ് സമൂഹം കണ്ടത്. അന്ന് വലിയ ജാഗ്രതാ ആഹ്വാനങ്ങളും ബോധവത്കരണ പരിപാടികളും നടന്നു. ഭരിക്കുന്നവര്‍ വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചു. സമിതികളുണ്ടാക്കി. എന്നിട്ട് നാം എത്തിനില്‍ക്കുന്നതെവിടെയാണ്? നിയമം കര്‍ക്കശമായോ? ഇന്നിതാ ഒരു മകന്‍ അര്‍ബുദബാധിതയായ മാതാവിനെ കഴുത്തറുത്ത് കൊന്ന് കൂസലില്ലാതെ നില്‍ക്കുന്നു. തനിക്ക് ജന്മം നല്‍കിയതിനുള്ള പ്രതികാരമാണ് നിര്‍വഹിച്ചതെന്ന് ആ 25കാരന്‍ പറഞ്ഞുവത്രെ. ഈ ദുരവസ്ഥക്ക് മുമ്പില്‍ പകച്ചു നില്‍ക്കാതെ പരിഹാരം കണ്ട് മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കില്ലേ?
മുമ്പ് വന്‍കിട നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. വിദ്യാര്‍ഥികളിലേക്കും ലഹരിയുടെ ഉപയോഗം പടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്ത് നിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്തുകളും എത്തിക്കുന്നത്. അവയുടെ കണ്ണിയറുക്കാന്‍ നിയമ സംവിധാനത്തിന് സാധിക്കുന്നേയില്ല. മദ്യത്തില്‍ നിന്നാണ് തുടങ്ങുന്നത്. പിന്നെയത് കഞ്ചാവിലെത്തും. ലഹരി പോരാതെ വരുമ്പോള്‍ സിന്തറ്റിക് – രാസലഹരി വസ്തുക്കളിലേക്ക് നീങ്ങും. എം ഡി എം എ (മെത്തലീന്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍), ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പ്, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ഹെറോയിന്‍… എല്ലാം സുലഭമാണ്. ലഹരിയുടെ സമാന്തര അധോലോകം ഇവിടെ ശക്തമാണ്.
ലഹരിവലയില്‍പ്പെട്ടുപോയവരെ മുദ്രയടിച്ച് മാറ്റിനിര്‍ത്തരുത്, അവരെ സ്‌നേഹപൂര്‍വം ജീവിതത്തിലേക്ക് കൊണ്ടുവരണം, മനഃശാസ്ത്രജ്ഞരുടെ സഹായം തേടണം, ഡീ അഡിക്്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്നതൊക്കെ പ്രസക്തമായ നിര്‍ദേശങ്ങള്‍ തന്നെയാണ്. എന്നാല്‍ ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കലാണ് അതിനേക്കാളെല്ലാം പ്രധാനം. ചില ലഹരിവാഹകരെ അറസ്റ്റ് ചെയ്തത് കൊണ്ടോ അത് വാര്‍ത്തയാക്കി ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്ന് വരുത്തിത്തീര്‍ത്തോ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. പിടിക്കപ്പെടുന്നവര്‍ക്ക് ആ ലഹരി വസ്തു എവിടുന്ന് കിട്ടിയെന്ന് അന്വേഷിക്കണം. ഉറവിടം വരെ നീളുന്ന അന്വേഷണമോ നടപടിയോ നടക്കാത്തതാണ് പ്രശ്‌നം. എന്‍ ഡി പി എസ് ആക്ടിലെ വകുപ്പുകളൊക്കെ ചേര്‍ത്ത് എടുത്ത കേസുകളില്‍ നിന്ന് പുഷ്പം പോലെ രക്ഷപ്പെട്ട് വരികയാണ് ക്രിമിനലുകള്‍. എമ്പാടും പഴുതുകളുണ്ട് ഈ നിയമങ്ങള്‍ക്ക്. 1985ലെ എന്‍ ഡി പി എസ് ആക്ടിലെ 64 എ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കുറ്റാരോപിതനായ വ്യക്തി ഡി അഡിക്്ഷന്‍ പ്രക്രിയക്ക് സ്വയം സന്നദ്ധമായാല്‍ കേസില്‍ നിന്ന് ഒഴിവാകാന്‍ അവസരമൊരുക്കുന്നതാണ് ഈ വകുപ്പ്.
കേസെടുക്കുന്ന ശുഷ്‌കാന്തി കേസ് നടത്തുന്നതിനും തെളിവു കണ്ടെത്തി കോടതിയിലെത്തിക്കുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാണിക്കാറില്ല. കടുത്ത ശിക്ഷ തന്നെ കിട്ടുന്ന നിലയില്‍ നിയമം മാറണം. ശിക്ഷയെ പേടിച്ചു മാത്രമേ നിയമം പാലിക്കുകയുള്ളൂ. സാമൂഹിക ജാഗ്രതക്കും നിയന്ത്രണത്തിനുമൊക്കെ ഒരു പരിധിയുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശന പരിശോധന വേണം. ലഹരി മാഫിയക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകരുത്.
മതത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും മനുഷ്യരെ അകറ്റി സര്‍വസ്വതന്ത്ര വ്യക്തികളെ സൃഷ്ടിക്കാനിറങ്ങുന്നവരെല്ലാം ഈ കുറ്റകൃത്യങ്ങള്‍ക്കുത്തരവാദികളാണ്. മൂല്യവിചാരമുള്ള ജനതക്ക് മാത്രമേ ലഹരിയുടെ പ്രലോഭനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാകൂ. മത, സാമൂഹിക നേതൃത്വങ്ങള്‍ ഈ വിപത്തിനെതിരായ പ്രവര്‍ത്തനത്തിന് മുന്നില്‍ നില്‍ക്കണം. സാമൂഹിക കൂട്ടായ്മകളും എക്‌സൈസ്, പോലീസ് അധികാരികളും കൈകോര്‍ക്കണം. അധ്യാപക സമൂഹത്തിന് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. അവരാണ് കുട്ടികളിലെ മാറ്റം ആദ്യം കാണുന്നവര്‍. ക്രിയാത്മകമായി ഒന്നും ചെയ്യാനാകാത്ത, അപകടകരമായ മാനസികാവസ്ഥയുള്ള, ഉറക്കം തൂങ്ങികളായ യുവാക്കളുടെ നാടായി കേരളം മാറരുത്. മാതാവിനെ കഴുത്തറുത്ത് കൊല്ലുന്നവരെയല്ല, കുടുംബ ബന്ധങ്ങളുടെ മാധുര്യം തിരിച്ചറിയുന്നവരെയാണ് നാടിന് വേണ്ടത്. സ്‌നേഹപൂര്‍ണമായ ജീവിതമാണ് യഥാര്‍ഥ ലഹരി.