Connect with us

editorial

പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ട

2023ല്‍ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തുമെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കൂടുതല്‍. ജി ഡി പിയുടെ 3.4 ശതമാനം വരുമിത്. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ വളര്‍ച്ച 78.5 ശതമാനമാണ്.

Published

|

Last Updated

വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോക ബേങ്കിന്റെ പുതിയ അവലോകന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തുന്ന രാജ്യം. 2023ല്‍ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തുമെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കൂടുതല്‍. ജി ഡി പിയുടെ (രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനം) 3.4 ശതമാനം വരുമിത്. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ വളര്‍ച്ച 78.5 ശതമാനമാണ്. 7,038 കോടി ഡോളറായിരുന്നു 2013ലെത്തിയ പ്രവാസി പണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണത്തിന്റെ 66 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്. യു എ ഇയും ഇന്ത്യയുമായുള്ള ഇടപാടുകളില്‍ കറന്‍സി ഉപയോഗിക്കാമെന്ന 2023 ഫെബ്രുവരിയിലെ ഉഭയകക്ഷി കരാറാണ് പ്രവാസി പണത്തിന്റെ വരവ് വര്‍ധിക്കാന്‍ മുഖ്യ കാരണമെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. അടുത്ത വര്‍ഷവും പ്രവാസപ്പണത്തിലെ വളര്‍ച്ച തുടരും. എട്ട് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളര്‍ (11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തും.

രാജ്യത്തിന് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് രാജ്യം പക്ഷേ എന്താണ് തിരിച്ചുനല്‍കുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ഉള്‍പ്പെടെ പ്രത്യേക പാക്കേജ്, അറുപത് കഴിഞ്ഞവര്‍ക്ക് ക്ഷേമപെന്‍ഷന്‍, പ്രവാസി വോട്ടവകാശം, വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങി പ്രവാസികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) എന്ന പേരില്‍ ഒരു ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട് 2009ല്‍ കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാനുള്ളതാണിത്. എന്തിനെല്ലാമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരെ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കുകയാണ് അതിലൊന്ന്. എന്നാല്‍ ഇന്ത്യക്കാര്‍ പ്രവാസ ലോകത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴെല്ലാം ആ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ് പ്രൈംമിനിസ്റ്റേഴ്‌സ് കെയര്‍ ഫണ്ട്. സഹസ്ര കോടികളാണ് ഈ ഫണ്ടിലേക്കെത്തിയത്. പ്രവാസികളുടേതാണ് ഇതില്‍ നല്ലൊരു പങ്കും. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അവരുടെ തുണക്കെത്തിയില്ല. പ്രൈംമിനിസ്റ്റേഴ്‌സ് കെയര്‍ ഫണ്ട് ഈ ആവശ്യത്തിന് വിനിയോഗിച്ചില്ല. സ്വന്തം പണം മുടക്കിയും പ്രവാസിക്കൂട്ടായ്മയുടെ സഹായത്തോടെയുമാണ് അവര്‍ നാടണഞ്ഞത്. പ്രവാസികള്‍ക്ക് കേന്ദ്ര ഫണ്ടില്‍ നിന്ന് പണം മുടക്കാന്‍ വിസമ്മതം കാണിക്കുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കോര്‍പറേറ്റുകളുടെ സഹസ്ര കോടികള്‍ ഓരോ വര്‍ഷവും എഴുതിത്തള്ളുന്നത്.

കേരള-ഗള്‍ഫ് സെക്ടറുകളില്‍ അമിത നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്ക്. അവധിക്കാലത്തും ഉത്സവ സീസണിലും തീവെട്ടിക്കൊള്ളയാണ്. ഇത് നിയന്ത്രിക്കാനും ന്യായമായ വിമാന നിരക്ക് ഉറപ്പ് വരുത്താനും പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ വിഷയം കേരള എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞത്. അതേസമയം വിമാനയാത്രാ നിരക്കില്‍ ഇടപെടാന്‍ എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ടെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിരക്ക് അമിതമാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് ബോധ്യപ്പെട്ടാല്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നാണ് ചട്ടത്തിലെ 135ാം വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പ് പറയുന്നത്.

പ്രവാസികള്‍ പൊതുവെ സാമ്പത്തികമായി ഉയര്‍ന്നവരാണെന്ന ധാരണയാണ് സമൂഹത്തിനെന്ന പോലെ സര്‍ക്കാറിനുമുള്ളത്. പ്രവാസികളില്‍ ചുരുക്കം പേര്‍ മാത്രമാണ് സ്വന്തമായി ബിസിനസ്സ് ഉള്ളവരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും. തുച്ഛമായ ശമ്പളത്തിന് പതിമൂന്നും പതിനാലും മണിക്കൂറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഫ്തീരിയകളിലും മറ്റുമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. പൊള്ളുന്ന ചൂടും തണുത്തുറയുന്ന ശൈത്യവും സഹിച്ചാണ് നല്ലൊരു വിഭാഗവും കുടുംബത്തിനും നാടിനും വേണ്ടി പ്രവാസ ലോകത്ത് അധ്വാനിക്കുന്നത്. കുടുംബവും നാടും വിട്ട് പുറം രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടാന്‍ ആഗ്രഹമുള്ളവരല്ല ഇവരാരും. മാന്യമായ തൊഴില്‍ നല്‍കുന്നതിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരാജയമാണ് ഇവരെ അന്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇത് രാജ്യത്തിന് വലിയൊരനുഗ്രഹമായി മാറുന്നുവെന്നാണ് അവര്‍ മുഖേന ലഭ്യമാകുന്ന വിദേശ പണത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. എന്നിട്ടും പ്രയാസ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനും വിമാന നിരക്കിലുള്‍പ്പെടെ അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്താനും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നത് കടുത്ത അവഗണനയാണ്. ജനകീയ സര്‍ക്കാറിന് യോജിക്കാത്ത ചെയ്തിയുമാണ്. വിദേശനാണ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്കാര്‍ക്ക് കേന്ദ്രം ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്തേ ഇതേസമീപനം രാജ്യത്തേക്ക് വന്‍തോതില്‍ വിദേശനാണ്യം എത്തിക്കുന്ന പ്രവാസികളോട് സ്വീകരിക്കുന്നതില്‍ സര്‍ക്കാറിന് വിമുഖത?

---- facebook comment plugin here -----

Latest