Connect with us

russia- ukraine talk

ബെലാറസില്‍ വെച്ച് റഷ്യയുമായി ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചു

വലിയ മഞ്ഞുരുക്കത്തിനുള്ള സൂചനയാണ് ഇത്.

Published

|

Last Updated

കീവ്/ മോസ്‌കോ | ബെലാറസ് അതിര്‍ത്തി പ്രദേശത്ത് വെച്ച് റഷ്യയുമായി ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ പ്രസിഡന്റിന്റെ വക്താക്കളെ ഉദ്ധരിച്ചാണ് എ എഫ് പി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കിയുടെ ഓഫീസ് സ്ഥിരീകരിച്ചു. വലിയ മഞ്ഞുരുക്കത്തിനുള്ള സൂചനയാണ് ഇത്.

ബെലാറസ് അതിര്‍ത്തിയിലെ പ്രിപ്യാത് നദിക്ക് സമീപം വെച്ച് മുന്നുപാധികളില്ലാതെ ചര്‍ച്ച നടത്താമെന്നാണ് യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. യുക്രൈന്‍ സംഘത്തിന്റെ യാത്ര, കൂടിക്കാഴ്ച, മടക്കം എന്നീ സമയങ്ങളിലെല്ലാം യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും മിസൈലുകളും ബെലാറസിന്റെ മണ്ണിലിറക്കിയ നിലയിലായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ ഉത്തരവാദിത്വമായിരിക്കുമെന്നും ഓഫീസ് അറിയിച്ചു.

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി അല്പ സമയത്തിനകമാണ് ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് വന്നത്. റഷ്യയുടെ കൂടെയാണ് ബെലാറസ് എന്നതിനാല്‍ അവിടേക്ക് ചര്‍ച്ചക്ക് വരില്ലെന്ന നിലപാടായിരുന്നു യുക്രൈനിന്. ചർച്ചക്ക് വേണ്ടി റഷ്യൻ സംഘം നിലവിൽ ബെലാറസിലുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി ചർച്ചക്ക് എത്തണമെന്ന് റഷ്യൻ സംഘം യുക്രൈനിന് അന്ത്യശാസനം നൽകിയിരുന്നു.